തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലമാക്കി കേരളത്തിൽ അയോദ്ധ്യ മോഡൽ കലാപം പടർത്താനുള്ള നീക്കമാണ് ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വത്തിന്റേതെന്ന് എൽ.ഡി.എഫ്. ഈ നീക്കത്തിൽ നിന്ന് ബി.ജെ.പിയും ആർ.എസ്.എസും പിന്തിരിയണമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തിൽ കലാപം അഴിച്ചുവിട്ട് സർക്കാരിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ സാമൂഹ്യവിരുദ്ധരെയും അക്രമികളെയും ശബരിമലയിൽ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പുറത്തായി. ജില്ലകളിൽ നിന്ന് പ്രവർത്തകരെ സംഘടിപ്പിച്ച് ശബരിമലയിൽ എത്തിക്കണമെന്ന സർക്കുലർ കലാപനീക്കത്തിന് തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സർക്കുലർ ഇറക്കിയത്. വിശ്വാസിസമൂഹം ഇത് അംഗീകരിക്കില്ല.
സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവർക്കും അറിയാം. വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ് ശ്രീധരൻ പിള്ളയുടെ മലക്കംമറിച്ചിൽ.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നിൽ നിറുത്തി ശബരിമല പിടിച്ചെടുക്കാമെന്ന് കരുതേണ്ട. മാദ്ധ്യമങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി ഗുജറാത്ത് മാതൃകയിൽ അക്രമം അഴിച്ചുവിടാൻ കേരളജനത അനുവദിക്കില്ല.
ശബരിമലയിൽ യഥാർത്ഥ വിശ്വാസികളുടെ ബുദ്ധിമുട്ട് പരാമവധി ഒഴിവാക്കി സുഗമമായ തീർത്ഥാടനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഉൾപ്പെടെ ഇതിനോട് സഹകരിക്കണം. ശബരിമല കേന്ദ്രീകരിച്ചുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.