-sreedharan-pilla

കോഴിക്കോട്: ശബരിമല വിഷയത്തിൽ ഇതുവരെ എടുത്ത നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകൾ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട്ട് പറഞ്ഞത്. യുവതികൾ വരുന്നോയെന്നത് തങ്ങളുടെ പ്രശ്നമല്ല. ശബരിമലയെ കമ്മ്യൂണിസ്റ്റുകാർ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാർക്കെതിരായാണ് തങ്ങളുടെ സമരമെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.

അതിനുവേണ്ടിയാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാൻ വീടുകളിൽ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ, പോകുന്നോ എന്നു നോക്കാൻ വേണ്ടിയല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധിക്കുന്ന ഭക്തർ ഉണ്ടെങ്കിൽ ഞങ്ങൾ അവർക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള കോഴിക്കോട്ട് പറഞ്ഞു. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ യാത്രയും നടത്തി.ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്.