ന്യൂഡൽഹി: ബോളിവുഡ് നടി പ്രീതി സിന്റ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദത്തിലേക്ക്. മീ ടൂ വിഷയത്തിൽ നടി നടത്തിയ അഭിപ്രായ പ്രകടനമാണ് സോഷ്യൽ മീഡിയയിലൂടെ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ മാദ്ധ്യമങ്ങൾക്കെതിരെ നടി ശക്തമായി രംഗത്തെത്തി.
മീ ടൂ കാമ്പെയിൻ സ്ത്രീകൾ വ്യക്തിവെെരാഗ്യം തീർക്കാനും പബ്ളിസിറ്റിക്കും വേണ്ടിയും ഉപയോഗിക്കുന്നു എന്നായിരുന്നു നടിയുടെ അഭിപ്രായം.സ്കൂൾ കാലം മുതൽക്കു തന്നെ ലിംഗസമത്വത്തെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും പ്രീതി സിന്റ അഭിപ്രായപ്പെട്ടു. ലെെംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അങ്ങിനെ ഉണ്ടായാൽ മാത്രമേ നിങ്ങളോട് എനിക്ക് മറുപടി പറയാൻ സാധിക്കു, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു എന്നും പ്രീതി സിന്റ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്. താൻ നൽകിയ അഭിമുഖം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതാണെന്നും നടി ആരോപിക്കുന്നു. മാദ്ധ്യമപ്രവർത്തകരിൽ നിന്ന് കുറച്ചുകൂടി മാന്യതയും പക്വതയും പ്രതീക്ഷിച്ചിരുന്നതായും നടി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് പ്രീതി സിന്റയുടെ പ്രതികരണം.എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രീതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.