ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിഷ. ഹർദേവ് സിംഗ്, അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ യശ്പാൽ സിംഗിനെ (55)ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേ കേസിലെ രണ്ടാം പ്രതിയായ നരേഷ് സെഹ്റാവത്തിനെ (68) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
1984 നവംബർ ഒന്നിന് ഡൽഹിയിലെ മഹിപാൽപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാപകേസിൽ വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. ഇന്ദിരാഗാന്ധി വധത്തെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളിൽ ഒരു കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സിഖ് കൂട്ടക്കുരുതിയിൽ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ മാത്രം 2733 പേർ വധിക്കപ്പെട്ടു.