ചണ്ഡീഗഡ്: അമൃത്‌സറിൽ ആംആദ്മി പ്രവർത്തകന് നേരെ വെടിവെപ്പ്. പാർട്ടിയിലെ മുതിർന്ന നേതാവ് സുരേഷ് ശർമയെയാണ് വെടിവച്ചത്. ഇന്നലെ വെെകുന്നേരമാണ് സംഭവം. വെടിയേറ്റ ശർമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമൃത്‌സറിലെ ആംആദ്മി പാർട്ടി പ്രസിഡന്റായി ഈ വർഷമാണ് ശർമ ചുമതലയേറ്റത്.
ചൊവ്വാഴ്‌ച വൈകിട്ട് 6.30 ന് ശർമയുടെ ഫർണിച്ചർ ഷോപ്പിൽ ഒരു അജ്ഞാതൻ സന്ദർശിച്ചതായി പൊലീസ് പറഞ്ഞു. ഇവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് വ്യക്‌തമാക്കി. വെടിവച്ച ശേഷം കൊലയാളി രക്ഷപ്പെടുകയായിരുന്നു. അമൃത്‌സറിലെ വിവരാവകാശ പ്രവർത്തകൻ കൂടിയാണ് സുരേഷ് ശർമ. സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ അപലപിച്ചു. പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ പറഞ്ഞു.