kaumudy-news-headlines

1. ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയില്‍. എസ്.പി യതീഷ് ചന്ദ്ര തന്നോട് മോശമായി പെരുമാറി എന്ന് പൊന്‍രാധാകൃഷ്ണന്‍. ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെത്. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി


2. പൊന്‍ രാധാകൃഷ്ണന് ഒപ്പം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും സന്നിധാനത്തേക്ക്. രാവിലെ നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രിയും എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തപ്പോള്‍, വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ കേന്ദ്രമന്ത്രിയോട് മറുചോദ്യം ചോദിച്ച് യതീഷ് ചന്ദ്ര. എന്നാല്‍ അത് തന്റെ പരിധിയില്‍ വരുന്ന കാര്യം അല്ല എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി
3. ശരിമലയിലെ നിരോധനാജ്ഞയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകം എന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും എന്നും കോടതിയുടെ ചോദ്യം. തീര്‍ത്ഥാടകര്‍ക്ക് നോട്ടീസ് നല്‍കിയതിലും വിശദീകരണം നല്‍കണം. 1.45ന് എ.ജി നേരിട്ട് എത്തി വിശദീകരണം നല്‍കണം എന്നാണ് കോടതി നിര്‍ദ്ദേശം.
4. ദേവസ്വം ബെഞ്ച് ഹര്‍ജി 1.45ന് പരിഗണിക്കും. നേരത്തെ സന്നിധാനത്തെ പൊലീസ് നടപടിയിലും സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനിടെ, ശബരിമലയിലെ പൊലീസ് നിയന്ത്രങ്ങള്‍ ഇന്നലെ ഭാഗികമായി നീക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ നടപ്പന്തലില്‍ അടക്കം വിശ്രമിക്കാം. സന്നിധാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് തടസമില്ലെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു
5. സന്നിധാനത്ത് മുന്‍പ് നടന്ന പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിരിവയ്ക്കുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇരുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൊലീസ് നിയന്ത്രിണങ്ങള്‍ക്കുമിടെ മണ്ഡലകാലം അഞ്ചാം ദിവസത്തിലേക്ക്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ പുരോഗമിക്കവെ, കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും തിരക്ക് കുറവാണ്.
6. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ മൃതദേഹം അല്‍പ സമയത്തിനകം കൊച്ചിയില്‍ എത്തിക്കും. മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നു മണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടതുമ്പടി പള്ളിയില്‍
7. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്ന ഷാനവാസിന്റെ വിയോഗം പുലര്‍ച്ചെ ഒന്നരയോടെ. കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ നേതാക്കളില്‍ ഒരാളായിരുന്ന എം.ഐ ഷാനവാസിന്റെ വിയോഗത്തില്‍ അനിശോചിച്ച് മുഖ്യമന്ത്രി പിണറായി. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവ് ആയിരുന്നു ഷാനവാസ് എന്ന് പിണറായി അനുസ്മരിച്ചു
8. സി.ബി.ഐ തലപ്പത്തെ ഉണ്ടായ തര്‍ക്കം പുതിയ തലങ്ങളിലേക്ക്. അധികാര തര്‍ക്കത്തിനിടെ രാജ്യത്തെ സുപ്രധാന പദവികളില്‍ ഇരിക്കുന്ന വ്യക്തികളുടെ അടക്കം ഫോണ്‍ ചോര്‍ത്തി എന്ന് ആരോപണം. സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ തന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അജിത് ഡോവല്‍ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങളും കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും ചോര്‍ത്തി എന്ന് ആരോപണം
9. കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് വേണ്ടി അജിത് ഡോവല്‍ ഇടപെട്ടു എന്ന് കോടതിയില്‍ സി.ബി.ഐ ഡി.ഐ.ജി മനീഷ്. ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് മനീഷ് നിന്‍ഹ നിര്‍ണായക വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. നേരത്തെ സി.ബി.ഐയ്ക്ക് ഉള്ളിലെ ഇത്തരം വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു
10. ഹര്‍ജിയിലെ പുതിയ പരാമര്‍ശങ്ങളോടെ സി.ബി.ഐ തര്‍ക്കം അതീവ ഗൗരവമായ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. പ്രത്യേക സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍മാര്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കാം. എന്നാല്‍ ഇത് മൂന്ന് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിക്കണം.