pon-radhakrishnan
നിലയ്‌ക്കലിൽ മന്ത്രി പൊൻരാധാകൃഷ്‌ണനും എസ്.പി.യതീഷ് ചന്ദ്രയുമായി നടന്ന വാക്കുതർക്കം

സന്നിധാനം: നിലയ്‌ക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്ര തന്നോട് ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് ചോദിച്ചത് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണൻ കുറ്റപ്പെടുത്തി. ശബ്‌ദമുയർത്തി എന്നോട് അദ്ദേഹം ചോദ്യം ചോദിച്ചു. നിങ്ങൾ ചിന്തിക്കൂ ഇത് ശരിയാണോയെന്ന്. സംസ്ഥാന മന്ത്രിമാരാണെങ്കിൽ ഇങ്ങനെ പെരുമാറുമോയെന്നും മന്ത്രി ചോദിച്ചു. സന്നിധാനത്ത് ദർശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കേരളത്തിന്റെ മാത്രം തീർത്ഥാടക കേന്ദ്രമല്ല. ഇന്ത്യയിലെ മുഴുവൻ ഭക്തർക്കും ശബരിമലയിലെത്താൻ കഴിയണം. എന്നാൽ ശബരിമലയിൽ നിന്നും ഭക്തരെ അകറ്റുന്ന മാസ്‌റ്റർ പ്ലാനാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസിൽ 50 തീർത്ഥാടകരുണ്ടാകും. അവർ ഒരുമിച്ചെത്തുമ്പോൾ നിരോധനാജ്ഞയ്‌ക്ക് അർത്ഥമുണ്ടോയെന്നും മന്ത്രി ചോദിച്ചു. ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രവുമല്ല പമ്പ വരെ വാഹനങ്ങൾ കടത്തിവിടുക, ശരണം വിളിക്കാൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.