തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുള്ള നവീകരണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഡിസംബർ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ജനുവരിയിൽ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. പദ്മനാഭസ്വാമി ക്ഷേത്രം കൂടാതെ ശബരിമല, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരു ആദ്ധ്യാത്മിക വലയം സൃഷ്ടിക്കുന്ന പദ്ധതിക്ക് ആകെ 92.44 കോടിയാണ് കേന്ദ്രം അനുവദിച്ചത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രം 78.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാല് പ്രധാന വാതിലുകളുടെയും പദ്മതീർത്ഥത്തിന്റെയും നവീകരണവും സൗന്ദര്യവത്കരണവുമാണ് പദ്ധതിയിലൂടെ പൂർത്തിയാക്കുക. വടക്ക്, കിഴക്ക് വാതിലുകളുടെയും കുളത്തിന്റെയും നവീകരണച്ചുമതല നിർമിതി കേന്ദ്രത്തിനും തെക്ക്, പടിഞ്ഞാറ് നടകളുടെ നവീകരണം ഹൗസിംഗ് ബോർഡിനുമാണ് നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന് പുറത്താണ് നിർമാണ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് വികസനത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ നാല് നടപ്പാതകളുടെ നവീകരണം തൊണ്ണൂറ് ശതമാനവും പൂർത്തിയായി. ക്ഷേത്രത്തിന് സമീപം തെരുവ് വിളക്കുകൾക്കായുള്ള വൈദ്യുത കേബിളുകൾ സ്ഥാപിച്ചു. ഇവ ഭൂമിക്കടിയിലൂടെയാണ് സ്ഥാപിച്ചിരിക്കുന്നത്. തെരുവ് വിളക്കുകൾ പിടിപ്പിക്കുന്നതിനുള്ള തൂണുകൾ അടുത്ത ആഴ്ചയോടെ സ്ഥാപിക്കും. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ നവീകരണവും ഏതാണ്ട് പൂർത്തിയായി. വടക്കേനടയിൽ നിന്ന് തുടങ്ങി പദ്മതീർത്ഥം ചുറ്റി വെട്ടിമുറിച്ച കോട്ട വഴി പടിഞ്ഞാറേകോട്ടയിൽ എത്തുന്ന രീതിയിലാണ് റോഡിന്റെ നിർമാണം. ഇതിന്റെ ടാറിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും.
റോഡുകളിൽ ചിലയിടങ്ങളിൽ കോൺക്രീറ്റിന് പുറത്ത് കരിങ്കല്ല് പതിക്കും. നടപ്പാതകളുടെ നവീകരണവും പദ്മതീർത്ഥത്തിന്റെ നവീകരണവുമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. പദ്മതീർത്ഥ നവീകരണം തൊണ്ണൂറ് ശതമാനവും പൂർത്തിയായി. കുളത്തിലെ വെള്ളം പുറത്തൊഴുക്കി ഉള്ളിലെ ശിലാബന്ധം ഇളക്കിയാണ് നിർമാണം നടത്തിയത്. കുളത്തിനുള്ളിലെ ആറാട്ട് മണ്ഡപങ്ങളിൽ ചിലത് തകർന്നിരുന്നു. അവ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കി. കുളത്തിന്റെ വശങ്ങളിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കി. കുളത്തിലെ പായൽ നീക്കുന്നത് സംബന്ധിച്ച ചില പ്രശ്നങ്ങളുണ്ട്. അത് അടുത്ത ആഴ്ചയോടെ നീക്കി കുളം നവീകരണം പൂർത്തിയാക്കും. കൽപ്പടവുകളും മറ്റും നവീകരിച്ച് ഭക്തർക്ക് ഉപയോഗയോഗ്യമാക്കുകയും ചെയ്തു. നിർമിതി കേന്ദ്രം, സംസ്ഥാന ഹൗസിംഗ് ബോർഡ്, സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ), സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏജൻസി എന്നിവർ ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന് പുറമേ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 10 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.
വടക്കേനടയിൽ കോംപ്ലക്സ്,
മെഡിക്കൽ റൂം
ക്ഷേത്രത്തിൽ എത്തുന്ന സന്ദർശകർക്കായി വടക്കേനടയിൽ രണ്ട് കോംപ്ലക്സുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ കഫറ്റേരിയ, വിശ്രമമുറി, കാത്തിരിപ്പുകേന്ദ്രം, മെഡിക്കൽ റൂം, ടോയ്ലറ്റ്, കോൺഫറൻസ് ഹാൾ, കരകൗശല ഉത്പന്നങ്ങളുടെ വില്പനകേന്ദ്രം എന്നിവയുമുണ്ട്. പാഞ്ചജന്യം കെട്ടിടത്തിന് സമീപത്തുള്ള പത്തായപ്പുര നവീകരിച്ചു. കരകൗശല ഉത്പന്നങ്ങളുടെ നിർമാണം, പ്രദർശനം, വിപണനം എന്നിവയാണ് ഇവിടെ. പദ്ധതിക്ക് വകയിരുത്തിയ തുകയിൽ അമ്പത് ശതമാനം കേന്ദ്രമാണ് നൽകിയത്. തുകയിൽ 16 കോടി രൂപ മാത്രം ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾക്ക് ചെലവിട്ടു.
ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്കായി താമസിക്കാനുള്ള സൗകര്യങ്ങൾ പാഞ്ചജന്യം കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. റൂമുകൾ, ഡോർമെറ്ററികൾ എന്നിവയാണ് ഇവിടെ പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്നാണ് നടത്തുന്നത്.
നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. രണ്ട് മാസം കൊണ്ട് എല്ലാം പൂർത്തിയാകും. നാല് നടകളുടെയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ചെറിയ രീതിയിൽ ഉദ്ഘാടനം നടത്തും. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും അവസാനിക്കുന്നതോടെ ജനുവരിയിൽ ഔദ്യോഗിക ഉദ്ഘാടനം .
സനിൽകുമാർ,
ക്ഷേത്ര എക്സിക്യൂട്ടിവ് എൻജിനിയർ