news-headlines

1. തിരഞ്ഞെടുപ്പിനിടെ വര്‍ഗീയ പ്രചാരണം നടത്തിയതിന് അയോഗ്യനായ കെ.എം ഷാജിയ്ക്ക് വീണ്ടും ആശ്വാസം. കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം എന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ലെന്ന് വാക്കാല്‍ പറഞ്ഞു. കോടതി പരാമര്‍ശം, അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കെ. ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി

2. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നും ഹര്‍ജിയില്‍ ഷാജിയുടെ വാദം.

3. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം. മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ അവസാനിപ്പിക്കാന്‍ തീരുമാനം. സംഘര്‍ഷ അവസ്ഥ ഇല്ലാത്തതിനാല്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട കളക്ടര്‍ക്ക് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. തിരുമുറ്റത്തെ ബാരിക്കേഡുകള്‍ മാറ്റും. നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നും റിപ്പോര്‍ട്ട്.

4. നിരോധനാജ്ഞ പിന്‍വലിക്കാനുള്ള നീക്കം, ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെ കുറഞ്ഞതോടെ നിലയ്ക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചതിന് പിന്നാലെ. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെ ആണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. ഇതുവരെ, രാത്രി ഒന്‍പതിനും പുലര്‍ച്ചെ രണ്ടിനും മധ്യേ ആരെയും മലചവിട്ടാന്‍ അനുവദിച്ചിരുന്നില്ല. അതുപോലെ രാവിലെ 11നും ഉച്ചക്ക് 2നും മധ്യേയും.

5. സന്നിധാനത് തിരക്ക് കുറഞ്ഞതോടെ പകല്‍ നിയന്ത്രണം ആദ്യം പിന്‍വലിച്ചു. പിന്നാലെ രാത്രിയിലെ നിയന്ത്രണവും. മലചവിട്ടുന്നതിനുള്ള നിയന്ത്രണം നീക്കിയതിനൊപ്പം, നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ.്ആര്‍.ടി.സി ബസുകളുടെ നിയന്ത്രണവും പിന്‍വലിച്ചു. അതേസമയം, തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മേഖലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ വരുമാനത്തേയും ബാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്തനംതിട്ട ഡിപ്പോയില്‍ മാത്രം 30 ശതമാനത്തില്‍ അധികം കുറവാണ് വരുമാനത്തില്‍ ഉണ്ടായത്. അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ചെങ്ങന്നൂര്‍, പന്തളം ഡിപ്പോകള്‍ക്ക് തിരിച്ചടി ആയത്

6. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല എന്ന് എസ്.പി ഹരിശങ്കര്‍. മന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്ന മറ്റൊരു കാര്‍ ആണ് തടഞ്ഞത്. പൊലീസ് പട്ടികയിലുള്ള പ്രതിഷേധക്കാര്‍ വാഹനത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോയത് പുലര്‍ച്ചെ 1.13ന്. 1.20ന് വന്ന വാഹനം ആണ് തടഞ്ഞത്

7. കാറില്‍ ഉണ്ടായിരുന്നവര്‍ മന്ത്രിയെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തുക ആയിരുന്നു. വാഹനം പരിശോധിച്ചതിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ എഴുതി നല്‍കി. എന്നാല്‍ മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ല എന്നും എസ്.പിയുടെ കൂട്ടിച്ചേര്‍ക്കല്‍. ഇതു സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇന്ന് പുലര്‍ച്ചെ ആണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞത്.

8. കരള്‍ രോഗ ബാധതെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ സംസ്‌കാരം കൊച്ചിയില്‍ നടന്നു. കല്ലൂര്‍ തൊട്ടത്തുംപടി പള്ളിയില്‍ നടന്ന ചടങ്ങില്‍ മൃതദേഹം സംസ്‌കരിച്ചത് ഔദ്യോഗിക ബഹുമതികളോടെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

9. എ.കെ ആന്റണി അടക്കമുള്ള നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ഷാനവാസിന് ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ടൗണ്‍ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 1.35ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു എം.ഐ ഷാനവാസിന്റെ അന്ത്യം

10. ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിക്ക് എതിരെ വിശാല സഖ്യം കോടതിയിലേക്ക്. ബദ്ധശത്രുക്കളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് നാടകീയ നടപടി. ഗവര്‍ണറുടെ തീരുമാനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് വിശാല സഖ്യം. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

11. ഏറെ നാളത്തെ പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കു ശേഷം ബി.ജെ.പിയെ ഞെട്ടിച്ച്, പി.ഡി.പിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. പി.ഡി.പിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്