തിരുവനന്തപുരം: പാർട്ടി നടത്തിയ സമരത്തിന്റെ പേരിൽ എടുത്ത പഴയ കേസുകൾ കുത്തിപ്പൊക്കി സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലിരുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതിരോധങ്ങൾ ഉണ്ടാക്കാത്തത് അണികളിൽ രോഷം പുകയ്ക്കുന്നു. പാർട്ടിയുടെ ഏറ്റവും ഊർജ്ജസ്വലനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാത്തതും ശബരിമല വിഷയത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്താത്തതും ബി.ജെ.പി നേതാക്കളിലും അമർഷം പുകയ്ക്കുന്നുണ്ട്.
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നടത്തിയ സംസ്ഥാന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി സുരേന്ദ്രന് വേണ്ടി പ്രതിഷേധിച്ചത് ദേശീയ പാത ഉപരോധിച്ചായിരുന്നു. ഇത് പാർട്ടി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പ്രതിഷേധമുളവാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്രമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ശബരിമലയിൽ എത്തിയിട്ടും സംസ്ഥാന അദ്ധ്യക്ഷൻ പോകാൻ തയ്യാറാകാത്തതും പാർട്ടിയിൽ വിവാദങ്ങളുടെ തിരി കൊളുത്തിയിട്ടുണ്ട്. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ അണികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാൽ ബി.ജെ.പി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് ചോറൂണിനായെത്തിയ 52കാരിയായ തൃശൂർ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ സുരേന്ദ്രൻ അടക്കം കൂടുതൽ നേതാക്കൾക്കെതിരെ ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർ. രാജേഷ്, വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്.