തൃശൂർ: ശബരിമല വിഷയത്തിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദൻ. മുണ്ടൂരിൽ സി.പി.എം മണ്ഡലം കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ചേരിതിരിവുണ്ടാക്കി ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ രീതി. അതിനായി അവർ ക്ഷേത്രങ്ങളെയും പ്രതിമകളെയും ഉപയോഗിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രം അത്തരമൊരു സംഗതിയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാമക്ഷേത്രവും പൊക്കി കൊണ്ട് അവർ വരും. എത്രമാത്രം വർഗീയ കാർഡിറക്കിയാലും കടന്നുവരാൻ പറ്റാത്ത കേരളത്തിലും ക്ഷേത്രാചാരങ്ങളുടെ പേരിൽ വർഗീയ കലാപമുണ്ടാക്കാനാണിവർ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാൻ ഉന്നയിക്കുന്ന ന്യായം വിചിത്രമാണ്. അവിടെ ആചാരങ്ങൾ ലംഘിക്കപ്പെടരുത് എന്നാണത്. ആരാണ് ശബരിമലയിലെ ആചാര ലംഘകർ? മലയരയന്മാരിൽ നിന്ന് ശബരിമല തട്ടിയെടുത്തതു മുതൽ അവിടെ ആചാര ലംഘനങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. പല ആചാരങ്ങളും കാലഹരണപ്പെട്ടിട്ടുണ്ട്. പഴയ ആചാരങ്ങൾ ഇല്ലാതാവുകയും പുതിയ ആചാരങ്ങൾ നിലവിൽ വരികയും ചെയ്തതുകൊണ്ട്, ഭക്തജനങ്ങൾ അങ്ങോട്ട് വരാതിരിക്കുയല്ല ഉണ്ടായത്. കാലത്തിനൊത്ത് ആചാരങ്ങൾ പുതുക്കപ്പെടുന്നതിനനുസരിച്ച്, ഓരോ വർഷവും കൂടുതൽ കൂടുതൽ ആളുകൾ ശബരിമലയിലെത്തുന്നു എന്നതാണ് വസ്തുത. ഇപ്പോഴത്തെ പ്രശ്‌നം ഭരണഘടനാപരമാണ്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ആ വിധി അംഗീകരിക്കുകയല്ലേ വേണ്ടത്? ഇന്ത്യന്‍ ഭരണഘടനയോട് ബഹുമാനമില്ലാത്തവരോട് ഈ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലല്ലോയെന്നും വി.എസ് പറയുന്നു.
കോൺഗ്രസിനെയും കണക്കിന് വിമർശിക്കാൻ വി.എസ്. മറന്നില്ല. കോൺഗ്രസ്സിന്റെ കാര്യമാണ് കഷ്ടം. ഈ തീക്കളിയിൽ അവർക്കാണ് നഷ്ടം. ബി.ജെ.പിയുടെയും എൻ.എസ്.എസ്സിന്റെയും വാലായി ചെന്നിത്തല മാറരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോൺഗ്രസ്സിന്റെ ആദ്യകാല ചരിത്രം ചെന്നിത്തല ഓർക്കുന്നത് നന്നായിരിക്കും. സുധാകരനെപ്പോലുള്ളവർ തീവ്ര നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സിന്റെ കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോവുന്നത്. ആ ഒലിച്ചുപോക്ക് തുടങ്ങിക്കഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.