arrested

റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എൽ.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ പിടിയിലായി . എം.എൽ.എയുടെ മകൻ ഷബീർ.ടി.പി മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൗദി രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ ഹവാലക്കേസിൽ അറസ്‌റ്റിലായിരുന്നു. തുടർന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.

നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എൽ.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എം.എൽ.എ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. എം.എൽ.എയ്‌ക്ക് അനധികൃത പണമിടപാടുകൾ ഉണ്ടെന്നും പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്‌ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്‌ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉപയോഗിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്ന് ആരോപണം ഉയർന്നിരുന്നു.

അതേസമയം,​ നിയമസഭാ സമ്മേളനങ്ങൾ ഉടൻ ആരംഭിക്കാനിരിക്കെ ഭരണപക്ഷത്തുള്ള ഒരു എം.എൽ.എയ്‌ക്കെതിരെ ആരോപണം ഉയർന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എം.എൽ.എയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും വിവിധ സി.പി.എം നേതാക്കൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിനോടകം തന്നെ മുസ്‌ലിം ലീഗ്,​ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.