nirmala-sitaraman

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിർമ്മലാ സീതാരാമനും ശബരിമലയിൽ എത്തുമെന്ന് വിവരം. ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങൾക്കും യുവതീ പ്രവേശനത്തിനെതിരായ ചെറുത്തുനില്പുകൾക്കുമിടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിർന്ന രണ്ട് മന്ത്രിമാരെ തന്നെ ബി.ജെ.പി ശബരിമലയിലേക്ക് കൊണ്ടുവരുന്നത്.

ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സർക്കാർ ഒട്ടേറെ ബി.ജെ.പി, സംഘപരിവാർ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കേസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇപ്പോഴും ജയിലിലാണ്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയത് വിവാദമായിരുന്നു.

സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത 69 പേരെ അറസ്റ്ര് ചെയ്ത ജയിലിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തുന്നത്. നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിൻകുമാർ കട്ടീലും സന്നിധാനത്തെത്തിയിരുന്നു. കൂടുതൽ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിർമ്മലാ സീതാരാമനും ശബരിമലയിൽ വരാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം ഇവരുടെ വരവ് സംബന്ധിച്ച കൃത്യമായ തിയതികൾ ലഭിച്ചിട്ടില്ല.