വിദിഷ (മദ്ധ്യപ്രദേശ്): നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തി 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ വാഗ്ദ്ധാനം. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ പുതിയ വാഗ്ദ്ധാനം തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായി തീർന്നിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കടങ്ങൾ എഴുതിത്തള്ളുന്നത് കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടിയാണ്. എകദേശം മൂന്നര കോടി രൂപയുടെ കടം അദ്ദേഹം അവർക്ക് വേണ്ടി എഴുതിത്തള്ളി. എന്നാൽ കർഷകർക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവും ഉണ്ടായിട്ടില്ല. കോർപ്പറേറ്റ് ഭീമൻമാരായ നിരവധി പേർ രാജ്യം വിട്ടു. പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ഇതേപോലെ നീരവ് മോദിയും മെഹുൽ ചോക്സിയും നാട് വിടുകയായിരുന്നു- രാഹുൽ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദ്ധാനങ്ങളൊന്നും സർക്കാർ നടപ്പിലാക്കിയില്ല, പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാർ ശ്രദ്ധ പുലർത്തിയില്ല, കാർഷികോൽപ്പന്നത്തിന് ന്യായമായ വില നൽകുമെന്ന് സർക്കാർ വാഗ്ദ്ധാനം നൽകിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല-രാഹുൽ ഗാന്ധി വ്യക്തമാക്കി. നവംബർ 28 നാണ് മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 11ഓടെ ഫലം പ്രഖ്യാപിക്കും.