തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇത് ബോർഡിനെ കാര്യമായി ബാധിക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന കഠിന നിയന്ത്രണങ്ങളും യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും കാരണം നടവരവിൽ വൻ ഇടിവാണ് ഉണ്ടായത്. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്. കഴിഞ്ഞ സീസണിൽ അരവണ വില്പനയിൽ 8.27 കോടി ലഭിച്ചു. ഇപ്പോൾ ലഭിച്ചത് 2.73 കോടി രൂപ മാത്രം.
മറ്റ് പ്രധാന ഇനങ്ങളിലെ 5 ദിവസത്തെ വരുമാനക്കുറവ് ചുവടെ
അപ്പം- 91.99 ലക്ഷം രൂപ
കാണിക്ക - 2.36 കോടി
മുറിവാടക - 25.21 ലക്ഷം
സംഭാവന - 14.5 ലക്ഷം
അന്നദാന സംഭാവന - 2.79 ലക്ഷം
മാളികപ്പുറം - 5.41 ലക്ഷം