തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോർഡിന് സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശം. തങ്ങൾക്ക് ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് യുവതികൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിർണായക നീക്കം. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചർച്ച നടത്തിയതായാണ് വിവരം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധക്കാർക്ക് സഹായകമാകുന്ന രീതിയിൽ നിലപാട് സ്വീകരിക്കേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ.
ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിനികളായ രേഷ്‌മ നിശാന്ത്, ഷനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവർ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സാവകാശ ഹർജിയിലെ തീരുമാനം വരെ ഇക്കാര്യത്തിൽ സാവകാശം വേണമെന്നായിരിക്കും ദേവസ്വം ബോർഡ് നിലപാടെടുക്കുക എന്നാണ് വിവരം.
ശബരിമല ദർശനത്തിനായി വ്രതമെടുത്തിരിക്കെ, പ്രതിഷേധക്കാരുടെ ആക്രമണം നേരിടേണ്ടി വന്നെന്നും വീടിനു നേരെ ആക്രമണമുണ്ടായെന്നും ഹർജിക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുനനു. ശബരിമലയിൽ സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനോട് സർക്കാരും യോജിപ്പ് അറിയിച്ചു. എന്നാൽ യുവതീ പ്രവേശനം തടഞ്ഞതിനെതിരായ വിധിയിൽ പുരുഷന്മാരെ മാറ്റി നിറുത്തി പരിഹാരം തേടുന്നതിനോടു യോജിപ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്കു വേണ്ടി പ്രത്യേക സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. സ്ത്രീകളെ പ്രശ്നങ്ങളിലേക്ക് തള്ളിയിടാൻ കോടതിക്ക് കഴിയില്ല. കക്ഷികൾ തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ വലിച്ചിഴയ്ക്കരുത്. എല്ലാവരും ശാന്തരാകണം. ഒരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം നടപ്പാക്കുമ്പോൾ മറ്റൊരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.