ഛത്തർപുർ (മദ്ധ്യപ്രദേശ്): തന്നെ എതിരിടാൻ വിഷയങ്ങളൊന്നും ഇല്ലാത്തതിനാൽ അതിന് കഴിയാത്ത കോൺഗ്രസ് പ്രായമായ തന്റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ പ്രസംഗത്തിന് ഛത്തർപുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
.യു.പി.എ സർക്കാരിന്റെ കാലത്ത് റിമോട്ട് കൺട്രോളുമായി നടന്ന മാഡമല്ല ജനങ്ങളാണു തന്റെ ഹൈക്കമാൻഡ് എന്ന് സോണിയ ഗാന്ധിയെ ഉന്നമിട്ട് മോദി പറഞ്ഞു. മാഡത്തിന്റെ ഭരണകാലത്തു ധനികരെ സഹായിച്ചു ബാങ്കുകൾ ശൂന്യമായി.എന്നാൽ എൻ.ഡി.എ സർക്കാർ ആവശ്യക്കാരായ യുവാക്കൾക്കാണു മുഖ്യപരിഗണന നൽകുന്നത്. ബോഫോഴ്സ് ഇടപാടിലെയും ഭോപ്പാൽ വാതക ദുരന്തത്തിലെയും കാരണക്കാരെ അമേരിക്കയിലേക്കു പ്രത്യേക വിമാനത്തിൽ പറഞ്ഞയയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ശ്രമിച്ചതെന്നും മോദി ആരോപിച്ചു