മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാർട്ടിയിലെ തുക്കടാ നേതാക്കൾ മൊത്തം എതിരായെന്ന് അഡ്വക്കേറ്റ് എ. ജയശങ്കർ. വിഹിതം കിട്ടാതെ വന്നപ്പോൾ പണ്ട് മന്ത്രിയാകൻ പിന്തുണച്ച ദേവഗൗഡയും കൈവിട്ടു. 2011ൽ വിരേന്ദ്ര കുമാറുമായി കൃഷ്‌ണൻകുട്ടി തെറ്റിപ്പിരിഞ്ഞപ്പോൾ ജനതാദളിലേക്കും ഇടതു മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയത് മാത്യു ടി.തോമസായിരുന്നു. ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്ത അറബിയുടെ അവസ്ഥയാണ് മാത്യു ടി. തോമസിന്. കുട്ട്യേട്ടൻ മന്ത്രിയാകുമ്പോൾ കൊഴിഞ്ഞാമ്പാറയുടെ സമഗ്ര വികസനം പൂർണമാകുമെന്നും ജയശങ്കർ പരിഹാസ രൂപേണ പറയുന്നു. ഫേസ്ബുക്ക് വഴിയാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ കുറിപ്പ്.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി, മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോൾ അറബി പുറത്തായി.
കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി 2009ൽ പാർട്ടി പിളർന്നപ്പോൾ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണൻകുട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂർ സീറ്റു കിട്ടാതെ വന്നപ്പോൾ കുട്ട്യേട്ടനും വീരനും തമ്മിൽ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മത്സരിച്ച് എംഎൽഎ ആയപ്പോൾ കുട്ട്യേട്ടനു മന്ത്രിയാകണം ജനങ്ങളെ സേവിക്കണം എന്നായി മോഹം. നാണ്വേട്ടനും അതിനെ പിന്തുണച്ചു. പക്ഷേ ദേവഗൗഡയുടെയും പിണറായി വിജയന്റെയും പിന്തുണയോടെ മാത്യു മന്ത്രിയായി. കുട്ട്യേട്ടൻ പാർട്ടി പ്രസിഡന്റ് പദം കൊണ്ട് തല്ക്കാലം തൃപ്തിപ്പെട്ടു.
മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാർട്ടിയിലെ തുക്കടാ നേതാക്കൾ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോൾ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടൻ്റെ രാജയോഗം തെളിഞ്ഞു.
കുട്ട്യേട്ടൻ മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂർണമാകും. പാർട്ടിയിലെ സംസ്ഥാന, ജില്ലാ, നേതാക്കളുടെ ജീവിതവും സുരക്ഷിതമാകും. ഗൗഡാജിയുടെ പരിഭവവും തീരും.