p-sreekumar-mammootty

'അയാൾക്ക് എന്തൊരു ജാ‌ഡയാണ്'. ഒരുപക്ഷേ സിനിമാക്കാരിൽ ഈയൊരാക്ഷേപം ഏറ്റവും കൂടുതൽ കേട്ടിരിക്കുക മെഗാസ്‌റ്റാർ മമ്മൂട്ടി തന്നെയാകും. മമ്മൂട്ടിയുടെ പുറമെയുള്ള പരുക്കൻ സ്വഭാവം പലപ്പോഴും ചലച്ചിത്ര പ്രവർത്തകർക്കിടയിലും ചർച്ചയാകാറുണ്ട്. അത്തരത്തിൽ മമ്മൂട്ടിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് തനിക്കുണ്ടായ ഒരനുഭവം തുറന്നു പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി.ശ്രീകുമാർ.സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരിക്കൽ തോപ്പിൽ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന് സിനിമയ്‌ക്ക് മമ്മൂട്ടിയെ ബുക്ക് ചെയ്യാൻ മദ്രാസിലെ പ്രസാദ് സ്‌റ്റുഡിയോയിൽ ഞങ്ങളെത്തി. ചെല്ലുമ്പോൾ കാണുന്ന കാഴ്‌ച ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായ ചെറുപ്പക്കാരനെയാണ്. അത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തെ കണ്ട് ഞങ്ങൾ സലാം പറഞ്ഞു. എന്നാൽ മൈൻഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി ഞങ്ങളെ കാത്തുനിറുത്തി. അതിനുശേഷമാണ് അദ്ദേഹം വന്നത്. എന്നിട്ടു പറഞ്ഞു- പെട്ടന്നങ്ങനെ ഇറങ്ങി വരാൻ കഴിയില്ല, എന്റെ കൂടെ ഇരുന്നവരെല്ലാം ഇൻഡസ്‌ട്രീയെ നയിക്കുന്നവരാണ്.

ഞങ്ങൾ വന്ന കാര്യം മമ്മൂട്ടിയെ അറിയിച്ചു. വരുന്ന സെപ്‌തംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ആറ് ദിവസം മതിയാകുമെന്നും മമ്മൂട്ടിയോട് പറഞ്ഞു. എന്നാൽ അപ്പോൾ തനിക്ക് സമയമുണ്ടാകില്ലെന്നും ഒരുവർഷം കഴിഞ്ഞ് നോക്കാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. അൽപനേരത്തെ നിശബ്‌ദതയ്‌ക്ക് ശേഷം ഒന്ന് അഡ്‌ജസ്‌റ്റ് ചെയ്‌തൂ കൂടെയെന്ന് ഞാൻ ചോദിച്ചു. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

'അഡ്‌ജസ്‌റ്റ് ചെയ്യാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്റെ കൂടെ പഠിച്ചതോ, മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മൾ തമ്മിൽ -ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇളിഭ്യനായി നിൽക്കാൻ മാത്രമെ എനിക്കാ സമയം കഴിഞ്ഞുള്ളു. എന്നാൽ മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമെല്ലോ എന്ന ചിന്ത ഉണർന്നു. അപ്പോഴാണ് മമ്മൂട്ടി 'ഒരു കാര്യം ചെയ്യൂ, അടുത്ത സെപ്‌തംബറിൽ ചാർട്ട് ചെയ്യ് ഡേറ്റ് തരാം' എന്നു പറയുന്നത്. എന്റെ എന്തോ മണ്ടത്തരത്തിന് ഞാൻ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം അതുപോലെ ഞാനും തിരിച്ചു പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഞങ്ങൾ വഴക്കുണ്ടാക്കി പിരിഞ്ഞിറങ്ങി.

പിന്നീട് പ്രിയദർശന്റെ 'രാക്കുയിലിൻ രാഗസദസിൽ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടിയെ കാണുകയുണ്ടായി. എന്നെ കണ്ട് 'സലാം' എന്നു പറഞ്ഞെങ്കിലും ഞാൻ മൈൻഡ് ചെയ്‌തില്ല. ഉടനെ എണീറ്റ് വന്ന് എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞത്- 'നിങ്ങൾ ഇതുവരെ ഇതൊന്നും മറന്നില്ലേ' എന്നായിരുന്നു. ആ മമ്മൂട്ടിയാണ് മലയാള സിനിമയിൽ നിർമ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകർന്ന് തരിപ്പണമായി ജീവിക്കാൻ നിവർത്തിയില്ലാതായ എന്നെ, കാർ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റിൽ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യ സ്‌നേഹിയാണ് മമ്മൂട്ടി' -ശ്രീകുമാർ വാചാലനായി.