കൊച്ചി : ശബരിമല യുവതീപ്രവേശനത്തെ എതിർത്ത് സമരം നടത്തുന്നവർക്ക് തങ്ങളുടെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. സുപ്രീം കോടതിയെയാണ് സമരത്തിലൂടെ ഇവർ നിരന്തരം എതിർത്തുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവർ ഇന്ത്യ വിട്ടു പോകണമെന്നാണ് ഇവർ മുൻപ് പറഞ്ഞിരുന്നത് എന്നാൽ പറഞ്ഞ കാര്യം അവർ തന്നെ മറന്നുപോയെന്നും ഭരണഘടനയെയും സുപ്രിംകോടതിയെയും തള്ളിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു
കൊച്ചിയിൽ ‘കേരള പുനർനിർമിതി’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ. ലിംഗ സമത്വത്തിനെതിരെയാണ് ശബരിമലയിൽ ഇപ്പോൾ സമരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 98 ശതമാനം സ്ത്രീകളും ശബരിമലയിൽ പോകാൻ സാദ്ധ്യതയില്ലെന്നും, സുപ്രീം കോടതിയെ എതിർത്ത് സമരം ചെയ്യുന്നത് കോടതി അലക്ഷ്യം ക്ഷണിച്ചു വരുത്തുമെന്നും മുൻപ് കെമാൽ പാഷ അഭിപ്രായപ്പെട്ടിരുന്നു.കേരളത്തിലെ സ്ത്രീകളോട് ശബരിമല പ്രവേശനത്തിൽ നിന്നും വിട്ടുനിൽക്കാനും ഇത്തരം ഒരു വിഷയം സുപ്രീം കോടതിയിലെത്തിയത് നിർഭാഗ്യകരമാണ് എന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.