villuvandii-yathra

എരുമേലി: 'തന്ത്രികൾ പടിയിറങ്ങുക', 'ശബരിമല ആദിവാസികൾക്ക്', 'ലിംഗസമത്വം ഉറപ്പാക്കാൻ ഭരണഘടന ഉയർത്തിപ്പിടിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എരുമേലിയിലേക്ക് വില്ലുവണ്ടി യാത്ര നടത്തുന്നു. ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തിലാണ് ഡിസംബർ 16ന് എരുമേലിയിൽ കൺവെൻഷനും വില്ലുവണ്ടിയാത്രയും സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്നായിരിക്കും വില്ലുവണ്ടി യാത്രയും സാംസ്കാരിക കലാജാഥയും ആരംഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് തന്ത്രിസമൂഹവും സവർണ ജനങ്ങളും മറ്റ് അധികാര വർഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.

സ്ത്രീകളെ അയിത്തം ആരോപിച്ച് മാറ്റി നിർത്തി. ആദിവാസി ദലിത് പിന്നോക്ക പാർശ്വവത്കൃത സമൂഹങ്ങളുടെമേൽ ജാതിമേൽക്കോയ്മയുള്ള സവർണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവർണ വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘർഷ ഭൂമി ആക്കിയിരിക്കുകയാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണിൽ നിന്ന് തുരത്തുന്ന തരത്തിൽ ഈ സംഘർഷം വളർത്തുകയാണ്. സ്ത്രീകൾക്കും, ആദിവാസി, ദലിത് പാർശ്വവത്കൃതർക്കുമേൽ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്പര്യമാണ് ഇതിനു പിന്നിലുള്ളതെന്നും സംഘാടകർ പറഞ്ഞു.