missing-students

പാനൂർ: ആറു ദിവസം മുമ്പ് പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളായ പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. കുന്നോത്ത് പറമ്പിലെ സയന (19) പൊയിലൂരിലെ ദൃശ്യ (19) എന്നിവരെയാണ് കോടതി രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്. ഇവർ ഇന്നലെ വൈകുന്നേരം തലശേരി കോടതിയിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ച് പോയി.

പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ് ഇവർ കുട്ടിക്കാലം മുതലെ വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചിരുന്നു. പതിവുപോലെ പാനൂരിൽ ക്ലാസിനെത്തിയതായിരുന്നു ഇരുവരും. സയനയുടെ സ്‌കൂട്ടറിലാണ് പാനൂരിൽ എത്തിയത്. റോഡരികിൽ നിർത്തിയിട്ട നിലയിൽ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു.

കാണാതായ പെൺകുട്ടികളെ പറ്റി പാനൂർ സി.ഐ.ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരൂരിൽ കണ്ടെത്തിയത്. 19ന് വീട് വിട്ടിറങ്ങിയത് മുതൽ ഇവർ തിരൂരിലെ മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറി മാറി നിൽക്കുകയായിരുന്നു. പി.എസ്. സി പരീക്ഷ എഴുതാൻ എത്തിയതാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തെതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച്ച തിരൂരിൽ നിന്നും താനൂരിലേക്കു പോയ ഇവർ അവിടെ മുറി കിട്ടാത്തതിനെ തുടർന്നു വീണ്ടും തിരൂരിലേക്കു തിരിച്ചുവരികയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരൂർ ടൂറിസ്റ്റ് ഹോമിൽ എത്തിയ ഇവർക്ക് മുറി നൽകിയ ഹോട്ടൽ ജീവനക്കാർ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.