modi-with-chief-justice

ന്യൂഡൽഹി: ഇന്നലെ രാത്രി സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതി മുറി സന്ദർശിക്കാൻ ഒരു അപ്രതീക്ഷിത അതിഥി എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടെത്തിയ ആ വിരുന്നുകാരൻ. ഭരണഘടന ദിനത്തോട് അനുബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തിയത്. പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ബാലഗോപാൽ ബി നായരാണ് തന്റെ ഫേസ്ബുക്കിൽ ഇക്കാര്യം കുറിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഇന്നലെ രാത്രി സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതി മുറി സന്ദർശിക്കാൻ ഒരു അപ്രതീക്ഷിത അതിഥി എത്തി. മറ്റാരും അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ആ അതിഥി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദർശിക്കാൻ എത്തുന്നത് എന്നാണ് സുപ്രീം കോടതിയിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സത്യം ആണോ എന്ന് അറിയില്ല. പക്ഷേ സമീപകാല ചരിത്രത്തിൽ ഒന്നും ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതിയോ, ചീഫ് ജസ്റ്റിസിന്റെ ചേംബറോ സന്ദർശിക്കാൻ കോടതിയിൽ എത്തിയിട്ടില്ല.

ഭരണഘടന ദിനത്തോട് അനുബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി 9.30 ഓടെ സുപ്രീം കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് ഗോഗോയ്, ജസ്റ്റിസ് മദൻ ബി ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി സുപ്രീം കോടതി ജഡ്‌ജിമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് ഒപ്പം കുറച്ച് സമയം ചെലവഴിച്ചു.

ബംഗ്ലാദേശ്, മ്യാന്മാർ, തായ് ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസ് മാരും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, ഡൽഹി ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും , ഏറ്റവും സീനിയർ ആയ നാല് ജഡ്ജിമാർ, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റിലി, സുഷമ സ്വരാജ്, രവിശങ്കർ പ്രസാദ് എന്നിവരും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തു.

സുപ്രീം കോടതിയിലെ പുൽത്തകിടിയിൽ നടന്ന അത്താഴ വിരുന്നിന് ശേഷം ആണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ഗോഗോയ് ക്ക് ഒപ്പം ഒന്നാം നമ്പർ കോടതി സന്ദർശിക്കാൻ എത്തിയത്. ഒന്നാം നമ്പർ കോടതിക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ ചേംബറും പ്രധാനമന്ത്രി സന്ദർശിച്ചു. ചേംബറിൽ ചീഫ് ജസ്റ്റിസ് ഒരുക്കിയ ചായ സൽക്കാരത്തിൽ പ്രധാനമന്ത്രിക്ക് പുറമെ ജസ്റ്റിസ് മാരായ മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ്, നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരും പങ്കെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനി 100 ഓളം ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിന് മുമ്പ് ചീഫ് ജസ്റ്റിസ് കോടതിയിൽ നിന്ന് ഉണ്ടാകുന്ന സുപ്രധാനം ആയ ചില വിധികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്താൻ പോകുന്ന സ്വാധീനം ചെറുത് ആയിരിക്കില്ല. പതിവിന് വിപരീതം ആയി കോടതിയിൽ എത്തി ജഡ്‌ജിമാരുടെ ചടങ്ങിൽ പങ്കെടുത്ത മോദിയുടെ നടപടി അത് കൊണ്ട് തന്നെ ശ്രദ്ധേയം ആണ്'.