ന്യൂഡൽഹി: വിദേശത്തുനിന്ന് തിരികെയെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടും വ്യക്തമാക്കി. കള്ളപ്പണത്തിന്റെ വിശദവിവരങ്ങൾ 15 ദിവസത്തിനകം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദ്ദേശം നിലനിൽക്കവേയാണ് പി.എം.ഒ നിലപാട് ആവർത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകൾ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ഉദ്ധരിച്ചാണ് നടപടി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും വിവരാവകാശപ്രവർത്തകനുമായ സഞ്ജീവ് ചതുർവേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ തേടിയത്.
2014 ജൂൺ ഒന്നുമുതൽ ഇതുവരെ സർക്കാർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് അറിയണമെന്നായിരുന്നു ആവശ്യം. വിവരാവാകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ആദ്യവട്ടം പ്രധാനമന്ത്രിയുടെ ഒാഫീസ് അപേക്ഷ തള്ളി. തുടർന്നാണ്, ചതുർവേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്. കള്ളപ്പണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നൽകണമെന്ന് ഒക്ടോബർ 16-ന് മുഖ്യ വിവരാവകാശ കമ്മിഷൻ നിർദേശിച്ചു. പ്രത്യേക അന്വേഷണസംഘം കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ഈ അവസരത്തിൽ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ ചതുർവേദിക്കുള്ള മറുപടിയിൽ വ്യക്തമാക്കി.