തിരുവനന്തപുരം: പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്‌തയാണെന്ന് പരാതിക്കാരി. ശശിക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ യുവതി വ്യക്തമാക്കി. പരസ്യ പ്രതികരണത്തിനിലെന്നും അവർ വ്യക്തമാക്കി.
'വലിയ സന്തോഷമുണ്ട്. പ്രതീക്ഷിച്ച തീരുമാനമുണ്ടായിരിക്കുന്നത്. പാർട്ടിയോട് നന്ദിയുണ്ട്. തുടക്കം മുതലേ പാർട്ടിയിൽ വിശ്വാസമുണ്ടായിരുന്നു' -പരാതിക്കാരി പ്രതികരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും യുവതി പറഞ്ഞു.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെൻഡ് ചെയ്‌തത്. ഇന്നുചേർന്ന പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് തീരുമാനമെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ എം.എൽ.എയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ തരംതാഴ്‌ത്തുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും സസ്‌പെൻഷൻ എന്ന കടുത്ത നടപടിയിലേക്ക് സി.പി.എം എത്തുകയായിരുന്നു.