എറണാകുളം: മലയാള സിനിമാ താര സംഘടനയായ അമ്മയ്‌ക്ക് ഹൈക്കോടതിയുടെ നിർദേശം. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാൻ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാൻ 'അമ്മ'യോട് ഹൈക്കോടതി നിർദ്ദേശം നൽകി.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യു.സി.സി അംഗങ്ങളായ റിമാ കല്ലിങ്കലിന്റെയും പത്മപ്രിയയുടെയും ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. അമ്മയിൽ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യു.സി.സി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയിൽ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയിൽ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല. ഇക്കാര്യത്തിൽ രണ്ടാഴ്‌ച്ചയ്‌ക്കകം മറുപടി നൽകാനാണ് അമ്മയ്‌ക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.