kp-sasikala

കോട്ടയം: ശബരിമലയിൽ സർക്കാർ എന്ത് കരിനിയമങ്ങൾ കൊണ്ടു വന്നാലും ലംഘിക്കുമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന എന്ത് നിയമങ്ങൾ കൊണ്ടു വന്നാലും ആരാധന സ്വാതന്ത്ര്യത്തിൽ വിട്ടു വീഴ്‌ചയില്ലെന്നും അവർ പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശശികല.

നിരോധനാജ്ഞ നീട്ടിയാലും ശരണം വിളിക്കും. ആചാരത്തിന്റെ ഭാഗമാണ് ശരണം വിളി. അത് വിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാൽ അനുസരിക്കാൻ കഴിയില്ല. പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെങ്കിൽ നിരോധനാജ്ഞ പിൻവലിക്കണം. ഏറ്റെടുത്ത സമരം വിജയിപ്പിക്കാൻ ആസൂത്രണം ഉണ്ടാകും. എന്നാൽ എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ശശികല വ്യക്തമാക്കി.

ഭക്തരോട് കാണിക്ക ഇടരുതെന്ന് നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധം വഴി മാത്രമേ എക്കാലവും സമരങ്ങൾ വിജയിക്കാറുള്ളു. ശബരിമല വിഷയം തീരുന്നത് വരെ ദേവസ്വം ബോർഡുമായി സാമ്പത്തികമായി സഹകരിക്കില്ല. ഹൈക്കോടതി നിർദേശം പോലും മാനിക്കാതെയാണ് സർക്കാർ ശബരിമലയിൽ നിയമങ്ങളും വിലക്കുകളും കൊണ്ട് വരുന്നത്. സ്ത്രീകളുടെ ദർശനത്തിനായി രണ്ട് ദിവസം മാറ്റി വയ്ക്കണമെന്ന സർക്കാർ നിർദേശം നിയമപരമായി നിലനിൽക്കുന്നതല്ല. ആരാധന സ്വാതന്ത്രം ഒരു ഭക്തന് ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ആ അവകാശം ലഭിച്ചേ മതിയാകൂവെന്നും ശശികല പറഞ്ഞു.