pkl-1

പൂച്ചാക്കൽ: ശബരിമല ദർശനത്തിന് പോയ ചേർത്തല അരൂക്കുറ്റി മാത്താനം ക്ഷേത്രത്തിന് സമീപം കിഴക്കേ നികർത്തിൽ സുകുമാരന്റെ മകൻ പ്രദീപിനെ (48) ശബരിമലയിൽ കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിടുന്നു. അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും പൊലീസിന് ഇതുവരെ വ്യക്തമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

ചിട്ടി സ്ഥാപനം നടത്തുന്ന പ്രദീപിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ ആ നിലയ്ക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ മാസവും ഒന്നാം തീയതി അടുത്ത സുഹൃത്തിനോടൊപ്പമാണ് ശബരിമലയിൽ പോകാറുള്ളത്. എന്നാൽ ഇത്തവണ ഒറ്റയ്ക്കാണ് പോയത്. അരൂക്കുറ്റി കേന്ദ്രമായി നടക്കുന്ന 'സൗഭാഗ്യ' ചിട്ടി സ്ഥാപനത്തിന്റെ മാനേജറായിരുന്നു പ്രദീപ്. തിരോധാനത്തിൽ ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ചെക്ക് സംബന്ധിച്ച ചില പ്രശ്നങ്ങൾ ഉണ്ടായതായി സൂചനയുണ്ട്. ശബരിമല ദർശനത്തിന് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടു പോകാറില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഓൺലൈനായി ടിക്കറ്റ് ബുക്കു ചെയ്താണ് കഴിഞ്ഞ 17ന് പുറപ്പെട്ടത്. പ്രദീപിന്റെ കാർ നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തിയെങ്കിലും ദർശനത്തിന് എത്തിയതായി തെളിവില്ല. ഓൺലൈൻ ടിക്കറ്റ് അവിടെ കാണിച്ചിട്ടില്ല. പ്രദീപ് നിലയ്ക്കലിൽ എത്തിയെന്ന് പറയുന്ന 17ന് അവിടത്തെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ല. കാർ അവിടെ എത്തിച്ചത് പ്രദീപ് തന്നെയാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. പ്രദീപ് ജീവിച്ചിരിപ്പുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.