shobha-surendran-

കണ്ണൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ രംഗത്ത്. അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ച് സംഘർഷമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ ശാപം ഏറ്റു കഴിഞ്ഞെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്ത് കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ മോക്ഷമുണ്ടാവില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അയ്യപ്പ ഭക്തരോട് കാണിച്ച ക്രൂരതയുടെ സർട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നൽകും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവിൽ കുറ്റവിചാരണ നടത്തും- ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, നിലയ്‌ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെയും ശോഭ രൂക്ഷമായി വിമർശിച്ചു. തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയിൽ കാവൽ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കുമെന്നും ശോഭ വ്യക്തമാക്കി.