ന്യൂഡൽഹി: സുനിൽ അറോറയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചു. നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരിൽ ഒരാളായ സുനിൽ അറോറ, സ്ഥാനമൊഴിയുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്തിനു പകരമായി ഡിസംബർ രണ്ടിന് ചുമതലയേൽക്കും. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും നടക്കുക. 62 കാരനായ അറോറയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ മൂന്നുവർഷം കാലാവധിയുണ്ട്.
രാജസ്ഥാൻ കേഡറിൽനിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. കൂടാതെ ധനകാര്യം, ടെക്സ്റ്റൈൽ, ആസൂത്രണ കമ്മിഷൻ എന്നീ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസ് സി.എം.ഡിയായി അഞ്ചു വർഷം പ്രവർത്തിച്ചു. 2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.