കോട്ടയം: ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പി.സി ജോർജ് എം.എൽ.എ. പിണറായി വിജയന്റെയത്ര വർഗീയവാദികളല്ല ബി.ജെ.പിക്കാരെന്നും ജോർജ് പറഞ്ഞു. ബി.ജെ.പിക്കാർ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോൺഗ്രസ് -സി.പി.എം വോട്ട് കച്ചവടം നിർത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ തനിക്ക് സഹകരിക്കാൻ കഴിയുന്നത് ഒ.രാജഗോപാലുമായി മാത്രമാണെന്ന് പി.സി ജോർജ് പറഞ്ഞു. എല്ലാ പാർട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു. പ്രതികരിച്ചത് ബി.ജെ.പി മാത്രമാണ്. ബി.ജെ.പിയിൽ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടിയും കേരള ജനപക്ഷവും സഭയ്ക്കുള്ളിൽ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ളയും ജനപക്ഷം നേതാവ് പി.സി ജോർജും തമ്മിൽ നടന്ന ചർച്ചകളിൽ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മിൽ സഭയിലുള്ള സഹകരണം. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളിൽ ശക്തമായി തുടരും.