പത്തനംതിട്ട: അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി രഹ്‌നാ ഫാത്തിമയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രഹ്ന ഫാത്തിമയെ കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട പൊലീസാണ് കൊച്ചിയിൽ നിന്നും രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ ഫേ്ബുക്കിൽ പോസ്റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്. 295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അറസ്റ്റിന് പിന്നാലെ രഹ്‌നാ ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്‌നീഷ്യനായ രഹ്‌നാ ഫാത്തിമയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. തങ്ങളുടെ ജീവനക്കാർ നടത്തുന്ന വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ലെന്ന് നേരത്തെ തന്നെ ബി.എസ്.എൻ.എൽ വ്യക്തമാക്കിയിരുന്നു.