തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് കടന്നപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അനുയായികൾക്ക് നിർദ്ദേശം നൽകാനാണ് വത്സൻ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിഷേധക്കാരെ ശാന്തമാക്കാനും വത്സൽ തില്ലങ്കേരിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ആർ.എസ്.എസ് നേതാവിനെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയും മെഗാഫോൺ നൽകിയത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന് നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിൽ ബി.ജെ.പി -ആർഎസ്എസ് നേതാക്കൾക്ക് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയിൽ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിർത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തർക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികൾ സ്വീകരിച്ചത്. ശബരിമലയിൽ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.