kaumudy-news-headlines

1. അഭിനയത്തില്‍ മലയാളത്തിന്റെ പരുക്കന്‍ കരുത്തിന് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാര തിളക്കം. ഗോവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ചെമ്പന്‍ വിനോദ് മികച്ച നടനുള്ള ബഹുമതി നേടിയത് ഈ.മ.യൗ എന്ന ചിത്രത്തിലൂടെ. ഇതേ ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന് ഉള്ള അവാര്‍ഡ് നേടി. ഗോവന്‍ മേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുന്ന ആദ്യ മലയാളിയാണ് ചെമ്പന്‍ വിനോദ്

2. വിവിധ ലോക രാജ്യങ്ങളില്‍ നിന്ന് എത്തിയ വിശ്രുത സംവിധായകരുടെ ചിത്രങ്ങളോട് മാറ്റുരച്ചാണ് മലയാളത്തിന്റെ നേട്ടം. മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സെര്‍ജി ലോസനിസ്റ്റ സംവിധാനം ചെയ്ത യുക്രൈന്‍- റഷ്യന്‍ ചിത്രമായ ഡോണ്‍ബാസിന്. വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ ആണ് മികച്ച നടി

3. നിയമസഭാ സമ്മേളനം ബഹളമയം ആക്കുന്നതില്‍ എം.എല്‍.എമാര്‍ക്ക് താക്കീതുമായി ഗവര്‍ണര്‍ പി. സദാശിവം. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ട് എന്ന് ഓര്‍ക്കണം. പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുത് എന്നും യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നും ഗവര്‍ണര്‍. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ പ്രക്ഷുബ്ധം ആക്കിയതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ സഭ പിരിഞ്ഞിരുന്നു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി

4. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സഭയെ കലുഷമാക്കി ഭരണ- പ്രതിപക്ഷ വാക്‌പോര്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് അനാവശ്യ ധൃതിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. അക്രമ സാധ്യത കണക്കിലെടുത്ത് ആണ് നിയന്ത്രണം എന്നും മുഖ്യമന്ത്രി നിയമസഭയില്‍. മലചവിട്ടാന്‍ സ്ത്രീകള്‍ വന്നാല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്നും മുഖ്യന്‍

5. അതേസമയം, കോടതി വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാട്ടിയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് ഘടകകക്ഷികളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ. യുവതികളായ പൊലീസുകാരെ അയയ്ക്കും എന്ന പ്രഖ്യാപനവും, ആക്ടിവിസ്റ്റുകള്‍ കയറുന്നത് സംബന്ധിച്ച പ്രതികരണവും ആശയക്കുഴപ്പം ഉണ്ടാക്കി എന്നും സി.പി.ഐ.

6. നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. ആമാശയത്തില്‍ മദ്യം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തല്‍. മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്നും റിപ്പോര്‍ട്ട്. സനലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പൊലീസ് മദ്യം കുടിപ്പിച്ചു എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു

7. കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹരികുമാറിന്റെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹരികുമാര്‍ ആത്മഹത്യ ചെയ്‌തെങ്കിലും കേസില്‍ അന്വേഷണം തുടരും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. നവംബര്‍ ആറിനാണ് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ ഡിവൈ.എസ്.പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്

8. പിറവം പള്ളി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ അയയ്ക്കുമ്പോള്‍ എന്തുകൊണ്ട് പിറവം പള്ളിയില്‍ 200 പേര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നില്ല. പിറവത്ത് സമവായത്തിന് ശ്രമിക്കുമ്പോള്‍ ശബരിമലയില്‍ എന്തുകൊണ്ട് സമവായത്തിന് ശ്രമിക്കുന്നില്ലെന്നും ഹൈക്കോടതി. പിറവം കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് എന്ന് കോടതിയുടെ വിമര്‍ശനം.

9. പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ല. ശബരിമലയുടേയും പിറവം പള്ളിയുടേയും കേസുകളില്‍ സര്‍ക്കാരിന് എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാട് എന്നും ഹൈക്കോടതി. അതിനിടെ, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നത്തില്‍ തത്ക്കാലം സുപ്രീംകോടതിയിലേക്ക് ഇല്ലെന്ന് സര്‍ക്കാര്‍. തീരുമാനം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍. വിധി സര്‍ക്കാരിന് അനുകൂലം എന്ന് വിലയിരുത്തല്‍. വിധി പഠിച്ച ശേഷം ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം.

10. ഐ.പി.എല്‍ വാതുവെയ്പ്പ് കേസ് ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണവുമായി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ഡല്‍ഹി പൊലീസിനും ബി.സി.സി.ഐയ്ക്കും എതിരെ ഭുവനേശ്വരി ഉയര്‍ത്തുന്നത് കടുത്ത ആരോപണങ്ങള്‍. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനല്‍ ഷോയില്‍ ശ്രീശാന്ത് സംസാരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ വിശദീകരിക്കുന്ന ഭുവനേശ്വരിയുടെ കത്ത്.

11. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഡല്‍ഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ചതാണ് കേസ് എന്ന് ഭുവനേശ്വരി കത്തില്‍ ആരോപിക്കുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍ നിന്നും ശ്രീശാന്തിനെ 2015 ജൂലായില്‍ കോടതി കുറ്റ വിമുക്തന്‍ ആക്കിയതാണ്. ശ്രീശാന്തിനെ പോലെ ഒരാള്‍ കുറച്ചു ലക്ഷങ്ങള്‍ക്കായി സ്വന്തം കരിയര്‍ നശിപ്പിക്കില്ല എന്നും ഭുവനേശ്വരി ടിറ്ററില്‍ ആരോപിക്കുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം മുദ്ഗല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറില്‍ നല്‍കിയ 13 പേരുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ലെന്നും ഭുവനേശ്വരിയുടെ ചോദ്യം.