പമ്പ: പിതാവിന്റെ മാറോട് ചേന്ന് ശരണം ചൊല്ലി ദക്ഷ അയ്യനെ കണ്ടു. കുന്നംകുളം ചൊവ്വല്ലൂർ സ്വദേശി അഭിലാഷിന്റെ പത്ത് മാസം മാത്രം പ്രായമുള്ള മകൾ അയ്യപ്പദർശനത്തിനെത്തയത് സന്നിധാനത്തെ പൊലീസുകാരിലും ഭക്തരിലും ഒരു പോലെ കൗതുകമുണർത്തി.
ശരണം വിളിയോടെയാണ് പമ്പയിൽ ദക്ഷയെ ഭക്തർ വരവേറ്റത്. അഭിലാഷിന്റെ മൂത്ത മകൾ ദൈതയും മറ്റു ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച സന്ധ്യയോടെയാണ് ഇവർ ദർശനം നടത്തിയത്.
ഗണപതി കോവിലിനു സമീപം തേങ്ങ ഉടച്ച ശേഷം നാഗഅമ്പലത്തിലും, ആദിമൂല ഗണപതി അമ്പലത്തിലും ദർശനം നടത്തി. പിന്നീട് ഗാർഡ് റൂമിനു സമീപം എത്തിയ മാളികപ്പുറങ്ങൾ അടങ്ങിയ സംഘത്തെ തൃശൂർ റൂറൽ വനിതാ എസ്ഐ ഉദയാ ചന്ദ്രികയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പിതാവിന്റെ മാറോടു ചേർന്നു കിടന്ന ദക്ഷയെ കണ്ടതോടെ സമീപം ഉണ്ടായിരുന്ന വനിതകൾ അടക്കമുള്ള മറ്റ് പൊലീസ് സേനാംഗങ്ങളും തടിച്ചു കൂടി. കുട്ടികൾക്ക് നൽകുന്ന പ്രത്യേക ബാഡ്ജ് ധരിപ്പിച്ചാണ് പമ്പയിൽ നിന്ന് പൊലീസ് ദൈതയെ സന്നിധാനത്തേക്ക് യാത്രയാക്കിയത്.
നേർച്ചയുടെ ഭാഗമായാണ് ദക്ഷയെ ഒപ്പം കൂട്ടിയതെന്ന് അച്ഛൻ അഭിലാഷ് പറഞ്ഞു. അഭിലാഷ് ശരണം വിളിക്കുന്നതിനൊപ്പം ദക്ഷയും ഏറ്റുചൊല്ലുന്നത് കാണാമായിരുന്നു