തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഭ നിറുത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്‌ക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ആർ.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ തുടർച്ചയായ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും സഭാ നടപടികൾ പൂർത്തിയാക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതോടെ തർക്കമായി. ശബരിമല പ്രസക്തമായ വിഷയമാണെങ്കിലും അതിന്റെ പേരിൽ സഭ സ്‌തംഭിപ്പിക്കാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തു. എന്നാൽ തങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാമർശം തർക്കത്തിന് വഴിവച്ചു. ശബരിമല വിഷയം കഴിഞ്ഞ ദിവസം സഭ വിശദമായി ചർച്ച ചെയ്‌തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് 20 മിനിറ്റ് മാത്രം സമ്മേളിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
അതേസമയം, ശബരിമലയിലേക്ക് കൂടുതൽ ആളുകൾ വരാതിരിക്കാനാണ് സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമലയിൽ നടപ്പിലാക്കിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിൻവലിക്കണം. ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം ഇനിയും തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.