aravin-subramanian

ന്യൂ‌‌‌ഡൽഹി: നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന എട്ട് ശതമാനത്തിൽ നിന്ന് 6.8 ശതമാനത്തിലേക്ക് സാമ്പത്തിക വളർച്ചാ നിരക്ക് ഇടിഞ്ഞു. ഉയർന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റ് സംഭവങ്ങളും ഇതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്‌ലി ഇക്കോണമി' എന്ന പുസ്‌തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

നോട്ട് നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാൽ, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാൽ നോട്ട് നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ട് നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നു. ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പെട്ടെന്ന് പിൻവലിക്കപ്പെട്ടതെന്നും മൊത്തം ആഭ്യന്തര ഉത്പാദന വളർച്ചയെ ഇത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷം ഉപദേശക സ്ഥാനത്തു തുടർന്ന അരവിന്ദ് സുബ്രഹ്മണ്യം ഈ വർഷം ആദ്യമാണ് ചുമതല ഒഴിഞ്ഞത്.