mithali-raj

മുംബയ്: ഇന്ത്യൻ വനിതാ ടീം പരിശീലകൻ രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മിതാലി രാജ്. മിതാലി ഒരു പ്രശ്നക്കാരിയാണ്,​ ഓപ്പണറാക്കിയില്ലെങ്കിൽ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാർ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മിതാലി ട്വിറ്റർ വഴി വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.

മിതാലിയുടെ ട്വീറ്റ് ഇങ്ങനെ:

എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ ഞാൻ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമർപ്പണം,​ 20 വർ‌ഷം എന്റെ രാജ്യത്തിനായി കളിച്ചത്,​ കഠിനാധ്വാനം തുടങ്ങിയവ ഒക്കെ വെറുതെയായി. എന്റെ രാജ്യസ്നേഹം പോലും സംശയിക്കപെട്ടു. എന്റെ കഴിവ് പോലും ചോദ്യം ചെയ്യപ്പെട്ടു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ.

I'm deeply saddened & hurt by the aspersions cast on me. My commitment to the game & 20yrs of playing for my country.The hard work, sweat, in vain.
Today, my patriotism doubted, my skill set questioned & all the mud slinging- it's the darkest day of my life. May god give strength

— Mithali Raj (@M_Raj03) November 29, 2018


ഓപ്പൺ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാകിസ്ഥാനെതിരായ മത്സരത്തിനു മുൻപ് വിരമിക്കുമെന്ന് മിതാലി പറഞ്ഞതായി രമേശ് പൊവാർ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. വനിതാ ലോക ട്വന്റി​​​-20 സെമിയിൽ മിതാലിയെ ടീമിൽ നിന്ന് മാറ്റി നിറുത്തിയിരുന്നു.

രമേശ് പൊവാറിനും ഭരണസമിതി അംഗവും മുൻ ഇന്ത്യൻ താരവുമായ ഡയാന എഡുല്‌ജിക്കുമെതിരെ ബി.സി.സി.ഐക്ക് മിതാലി കത്തയച്ചിരുന്നു. തന്റെ കരിയർ ഇല്ലാതാക്കാനാണ് ടീമിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ ശ്രമമെന്ന് മിതാലി ആരോപിക്കുന്നു.ഇതിന്റെ വിശദീകരണമായായിരുന്നു മിതാലിക്കെതിരെ പൊവാറിന്റെ രൂക്ഷ ആരോപണം.