train

ഓച്ചിറ: ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയിൽ ചങ്ങൻകുളങ്ങരയിൽ റെയിൽ പാളത്തിൽ കരിങ്കല്ല് നിരത്തി ചെന്നൈ മെയിൽ അട്ടിമറിക്കാൻ ശ്രമം. ഇന്ന് രാവിലെ 6.20ഓടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൈയോടെ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനാണ് അട്ടിമറിക്കാൻ ശ്രമം നടന്നത്.

ചങ്ങൻകുളങ്ങര ഭാഗത്തെ ബിസ്‌ക്കറ്റ് ഫാക്ടറിക്ക് മുന്നിലായിരുന്നു സംഭവം. കരിങ്കല്ല് വച്ച സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്ററോളം എത്തുന്നതിന് മുമ്പ് ട്രാക്കിൽ അസ്വാഭാവികമായി എന്തോ വസ്തു കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പാറ കഷ്ണം വച്ചതിന് 10 മീറ്ററോളം അപ്പുറത്തായി ട്രാക്കിൽ മെറ്റൽ കൂനയും കൂട്ടിവച്ചിരുന്നു. ലോക്കോ പൈലറ്റും ട്രെയിനിൽ ഡ്യൂട്ടിയിലായിരുന്ന റെയിൽവേ പൊലീസും തടസം നീക്കിയ ശേഷം പരിസരം വീക്ഷിക്കുന്നതിനിടെ മൂന്ന് യുവാക്കളെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടതോടെ ഇവരെ ചോദ്യം ചെയ്തു.

ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരുനാഗപ്പള്ളി കറുത്തേരി മുക്കിൽ അനന്ത കൃഷ്ണാലയത്തിൽ അനന്തകൃഷ്ണൻ (19) പിടിയിലായി. തമാശയ്ക്ക് ചെയ്‌തെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഒപ്പം ഉണ്ടായിരുന്ന കണ്ണൻ, അനന്തു എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി കൊല്ലം റെയിൽവേ എസ്. ഐ വിനോദ് പ്രഭാകരൻ പറഞ്ഞു. ഓച്ചിറയിൽ പന്ത്രണ്ട് വിളക്ക് മഹോത്സത്തിന് പോയ ശേഷം രാവിലെ മടങ്ങവെയായിരുന്നു യുവാക്കൾ ട്രെയിൻ അട്ടിമറിക്കാൻ പദ്ധതിയിട്ടത്. ട്രെയിനിന് എന്ത് സംഭവിക്കുമെന്ന് അറിയാനാണത്രെ ട്രാക്കിന് പരിസരത്ത് തന്നെ നിന്നതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

അനന്തകൃഷ്ണനെ കൊല്ലം റെയിൽവേ പൊലീസ് സ്‌റ്രേഷനിൽ ചോദ്യം ചെയ്യുകയാണ്. തുടർന്നുള്ള അന്വേഷണത്തിനായി പ്രതിയെ ആർ.പി.എഫിന് കൈമാറുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. തടസം നീക്കി 20 മിനിറ്രിന് ശേഷമാണ് ചെന്നൈ മെയിൽ യാത്ര തുടർന്നത്.