വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഇനി കുറച്ച് നിബന്ധനകൾക്കൂടി പാലിക്കണം. കേരളാ പൊലീസിന്റെതാണ് പുതിയ നിബന്ധനകൾ. മദ്യപിച്ചു വാഹനമോടിച്ചാലും, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ വാഹനത്തിൽ സഞ്ചരിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള നിബന്ധനകൾ പങ്കുവച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുട്ടികൾക്കോ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കോ നിങ്ങൾ വാഹനമോടിക്കാൻ നൽകാറുണ്ടോ? ഓർക്കുക! ഇങ്ങനെ നൽകുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കും. ഫലമോ വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരും. മദ്യപിച്ചു വാഹനമോടിച്ചാലും അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ വാഹനത്തിൽ സഞ്ചരിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് ക്ലെയിം അനുവദിക്കുകയില്ല.
> മദ്യപിച്ചു വാഹനമോടിച്ചാൽ
> ഡ്രൈവർക്ക് ലൈസൻസോ, ബാഡ്‌ജോ (വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന LMV ഒഴികെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക്) ഇല്ലാതിരുന്നാൽ
> മനപ്പൂർവം ഉണ്ടാക്കുന്ന അപകടങ്ങൾ (willful act)
> വാഹനത്തിനു അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരോ ഭാരമോ ഉണ്ടായിരുന്നാൽ
> ടാക്സ് അടച്ചിട്ടില്ലാത്ത വാഹനമാണെങ്കിൽ. കുടിശിക അടച്ചാൽ മാത്രമേ ഇൻഷുറൻസ് ക്ലെയിം കിട്ടൂ.
> മതിയായ പെർമിറ്റ് കൂടാതെയുള്ള വാണിജ്യ വാഹനങ്ങള്‍ അപകടത്തിൽപ്പെട്ടാൽ .
> വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മതിയായ പെർമിറ്റ് ഇല്ലാതിരിക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കിൽ
> വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാതെ ഇരുന്നാൽ
> ടാക്സി , കൊമേഴ്സ്യൽ വാഹനങ്ങൾ പോളിസിയിൽ പറയുന്ന സ്ഥലപരിധിക്കു പുറത്തുവച്ചു അപകടത്തിൽപ്പെട്ടാൽ
> അപകടത്തിലുൾപ്പെട്ട വാഹനം ഇൻഷുറന്‍സ് കമ്പനിയെ അറിയിക്കാതെ സ്വന്തം ചിലവിൽ റിപ്പയർ ചെയ്തതിനു ശേഷം ക്ലെയിമിന് അപേക്ഷിച്ചാൽ.
> അപകടം കമ്പനിയെ അറിയിച്ച ശേഷം റിപ്പയർ ചെയ്യാതെ വ്യാജബില്ലുകൾ നൽകിയാൽ.
> സ്വകാര്യവാഹനമായി രജിസ്റ്റർ ചെയ്‌ത വാഹനം ടാക്‌സിയായി ഉപയോഗിച്ചാൽ
> വാഹനം മറ്റൊരാൾക്ക് വിറ്റാൽ രജിസ്ട്രേഷൻ മാറ്റിയ തീയതി മുതല്‍ 14 ദിവസത്തിനകം പോളിസിയിൽ പുതിയ ഉടമയുടെ പേരു മാറ്റിയില്ലെങ്കിൽ