പാലാ: കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടകളിലെ ജീവനക്കാരിൽ നിന്ന് പണം തട്ടുന്ന വിരുതൻ വീണ്ടും പാലായിലെത്തി. ഇന്നലെ ഒരു കടയിൽ നിന്ന് 2800 രൂപയാണ് തട്ടിയെടുത്തത്. ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയിൽ നിന്ന് 2650 രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ പാലായിലെ വിവിധ കടകളിൽ നിന്നായി പതിനായിരങ്ങളാണ് തട്ടിയെടുത്തത്.
ഇന്നലെ വൈകിട്ട് 4.30 ഓടെ പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്സിലെ ജീവനം ആയൂർവേദിക് ക്ലിനിക്കിൽ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപ ചോദിച്ചു. ഈ സമയം കടയുടമ ചുമപ്പുങ്കൽ അലക്സ് അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാൻ ജീവനക്കാരി ഒന്നു മടിച്ചപ്പോൾ വന്ന യുവാവ് അലക്സിനെ 'ഫോൺ വിളിക്കുന്നതായി ' നടിച്ചു. ഇതു കേട്ടതോടെ ജീവനക്കാരി കടയിലുണ്ടായിരുന്ന 2800 രൂപ കൊടുത്തു. ബാക്കി തുക കൂടി ആവശ്യപ്പെട്ടതോടെ യുവതി അലക്സിനെ വിളിക്കാനൊരുങ്ങി. ഇതോടെ തിരക്കിട്ട് പുറത്തേക്കിറങ്ങി ഇയാൾ ഓട്ടോയിൽകയറി കടന്നുകളയുകയായിരുന്നു. പാന്റും നീല ഷർട്ടും കൈചെയിനുമൊക്കെ ധരിച്ചെത്തിയ സുമുഖനായ യുവാവാണ് തട്ടിപ്പ് നടത്തിയത്.
ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട ആലപ്പാട്ട് ഗോൾഡ് കവറിംഗ് സ്ഥാപനത്തിലും ഇതേ രീതിയിൽ തട്ടിപ്പ് നടന്നു. കടയുടമ ജോർജ് ഉച്ചയൂണിന് വീട്ടിലേയ്ക്കു പോയ ഉടൻ കടയിലെത്തിയ യുവാവ് ജോർജ് പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടയിലുണ്ടായിരുന്ന ജോർജിന്റെ ഭാര്യ സജയിൽ നിന്നും 2650 രൂപാ തട്ടിയെടുത്തു. അവിടെ 7500 രൂപയാണ് ചോദിച്ചത്. ജോർജിനെ ഫോണിൽ വിളിക്കുന്നതായി നടിക്കുകയും ചെയ്തു.
പാലായിലെ ആയൂർവ്വേദ മരുന്ന് കടയിൽ തട്ടിപ്പുകാരന്റെ മുഖം സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഈ ചിത്രം സഹിതം കടയുടമ പൊലീസിൽ പരാതി നൽകി.
രണ്ട് വർഷം മുമ്പ് പാലായിൽ കടകളിൽ തുടരെ തട്ടിപ്പ് നടത്തിയ വിരുതനാണ് ഇത്തവണയും രംഗത്തിറങ്ങിയതെന്ന് പൊലീസ് കരുതുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ഈ യുവാവിനെ തേടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.