rajnath-singh

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേർത്ത് പ്രളയം നാശം വിതച്ച കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.

ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തിൽ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. കേന്ദ്രസഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളം രണ്ടു നിവേദനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങൾ സംസ്ഥാനം സന്ദർശിക്കുകയും ചെയ്തു. എന്നാൽ ഉന്നതതല സമിതി യോഗം ചേർന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്താൽ മാത്രമേ കേരളത്തിന് സഹായം ലഭിക്കൂ എന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാൽ 600 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.