ന്യൂഡൽഹി: പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ ഹെലികോപ്ടറുകളും മറ്റുപകരണങ്ങളുമായി രക്ഷാപ്രവർത്തിന് ഇറങ്ങുന്നതിന് സൈന്യം പണം ചോദിക്കുന്നത് പതിവാണെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. പണം ചോദിക്കുന്നത് ആദ്യമല്ലെന്നും ഇതിനു മുമ്പും സമാനമായ സാഹചര്യങ്ങളിൽ പണം നൽകേണ്ടി വന്നിട്ടുണ്ടെന്നും കേരളത്തിലെ ഒരു മുൻ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. വിമാനം ഉപയോഗിച്ചതിന് 33.77കോടി ആവശ്യപ്പെട്ട് വ്യോമസേന ബില്ലു നൽകിയതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
ഹെലികോപ്ടറുകൾ അടക്കം ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഇന്ധനം, സൈനികർക്കുള്ള ഭക്ഷണം തുടങ്ങിയ ചെലവുകൾ അടക്കം എല്ലാ സംസ്ഥാനങ്ങളോടും സൈന്യം പണം ഈടാക്കാറുണ്ടെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന സർക്കാറുകൾ പണം നേരിട്ട് നൽകുകയോ, ലഭിക്കാനുള്ള കേന്ദ്രസഹായത്തിൽ നിന്ന് കിഴിക്കുകയോ ആണ് പതിവെന്ന് ഇത്തരം നടപടിക്രമങ്ങൾ ചെയ്തു പരിചയമുള്ള സംസ്ഥാന ഉദ്യോഗസ്ഥരും പറയുന്നു. അതേസമയം രാഷ്ട്രീയമായ ഇടപാടുകളിലൂടെ ഇത്തരം ചെലവുകൾ എഴുതിതള്ളാൻ കഴിയുമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായുള്ള ബന്ധം നിർണായകമാണ്.