തിരുവനന്തപുരം: ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളിൽ 22ഉം ഇടത് മുന്നണി സ്ഥാനാർത്ഥികൾ സ്വന്തമാക്കി.12 സീറ്റുകളിൽ യു.ഡി.എഫും രണ്ട് വീതം സീറ്റുകളിൽ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു. എന്നാൽ പന്തളം നഗരസഭയിലെ പത്താം വാർഡിൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വിജയിച്ചത് ഇടത് നേട്ടത്തിന്റെ തിളക്കം കുറച്ചു.
സീറ്റ് നില ഇങ്ങനെ
ആകെ സീറ്റുകൾ - 39
എൽ.ഡി.എഫ് - 22 (നേരത്തെ 21)
യു.ഡി.എഫ് - 12 (നേരത്തെ 15)
ബി.ജെ.പി - 2 (നേരത്തെ 1)
എസ്.ഡി.പി.ഐ - 2
തിരുവനന്തപുരം നഗരസഭയിലെ കിണവൂർ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിറുത്തി.കോൺഗ്രസ് സ്ഥാനാർത്ഥി ശീലാസാണ് 733 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് വാർഡ് കൗൺസിലർ കെ.സി. വിമൽ കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് കിണവൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.2010ൽ കോർപറേഷനോട് കൂട്ടിച്ചേർത്ത ശേഷം നടത്തിയ രണ്ട് തിരഞ്ഞെടുപ്പിലും വാർഡ് യു.ഡി.എഫിനൊപ്പമായിരുന്നു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചൽ കോണം വാർഡ് ഉപതിരഞ്ഞടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്ര് നിലനിർത്തി. 230 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥി നന്ദൻകുഴി രാജൻ വിജയിച്ചത്. യു.ഡി.എഫ് പഞ്ചായത്തംഗമായിരുന്ന സിന്ധു സർക്കാർ ജോലി ലഭിച്ചതിനാൽ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിയന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് മന്നേറ്റം. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബി.ജെ.പി വിജയിച്ചു. തകഴി ഗ്രാമപഞ്ചായത്ത് 5 വാർഡിൽ പി.കെ വാസദേവനും വെളിയാനാട് ഗ്രാമ പഞ്ചായത്തിൽ അജിതയും വിജയിച്ചു. രണ്ടും സീറ്റും യു.ഡി.എഫിൽ നിന്നും ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. പുന്നപ്ര പവർഹൗസ് വാർഡിൽ എസ്.ഡി.പി.ഐ വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും വിജയിച്ചു.