sabarimala-protest

പത്തനംതിട്ട: ശബരിമല വിഷയത്തിലെ പ്രതിഷേധം ബി.ജെ.പി സെക്രട്ടേറിയറ്രിന് മുന്നിലേക്ക് മാറ്റിയെങ്കിലും യുവതികൾ വന്നാൽ തടയാൻ ഏതറ്രം വരെ പോകാനും സന്നദ്ധമായി സംഘപരിവാർ പ്രവർത്തകർ ശബരിമലയിൽ ഉണ്ടാകുമെന്ന് വിവരം. ഏത് സമയവും സന്നിധാനത്തും പരിസരത്തും 400- 500പേരെ തയ്യാറാക്കി നിറുത്താനാണ് സംഘപരിവാർ തീരുമാനമെന്നാണ് സൂചന.

നിലവിൽ 200- 250 പ്രവർത്തകർ നിത്യേന സന്നിധാനത്തുണ്ട്. വിവിധ ഹിന്ദു സംഘടനകൾ ചേർന്ന ശബരിമല കർമ്മ സമിതിയുടെ പേരിലാണ് കൂടുതൽ പ്രവർത്തകരെ സന്നിധാനത്തെത്തിക്കുക. ഭക്തരായി വരുന്നതിനാൽ ഇവരെ തടയാനും അധികൃതർക്ക് കഴിയില്ല. പൊലീസിന്റെ പിടിയിൽപെടാതിരിക്കാൻ കേസുകളിൽ ഉൾപ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവർത്തകരെ അയയ്ക്കുക. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് പ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാകും.

ഒരു കാരണവശാലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് തന്നെയാണ് സംഘപരിവാർ തീരുമാനം. ശബരിമലയിലേക്കാണെന്ന സംശയത്താൽ ഏതെങ്കിലും യുവതികളെ കണ്ടാൽ ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ , ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരിൽ നിന്നും ജാഗ്രതാ മുന്നറിയിപ്പുകൾ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. പൊലീസ് കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ശബരിമലയിലും പരിസരത്തും ആവശ്യമെങ്കിൽ പ്രതിഷേധത്തിന് അമ്മമാരെയും തയ്യാറാക്കി നിറുത്തുന്നുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സമയം നിശ്ചയിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനാണിത്.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. ഒപ്പുശേഖരണം, ലഘുലേഖാ വിതരണം , വീഡിയോ ക്യാമ്പയിനിംഗ് , ഗൃഹസമ്പർക്കം എന്നിവ നടന്നുവരികയാണ്. കർമ്മസമിതിയിലില്ലാത്ത സംഘടനകളേയും സഹകരിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതൽ പ്രതിഷേധ പരിപാടികൾ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് തിരുവനന്തപുരത്ത് ചേരുന്ന ശബരിമല കർമ്മ സമിതി കേന്ദ്ര സമിതി യോഗം തീരുമാനിക്കും.