rahul-gandhi

ന്യൂഡൽഹി: ലക്ഷങ്ങൾ അണിചേർന്ന കർഷക മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. രാജ്യത്തെ 15 വ്യവസായികൾക്കു ചെയ്‌തുകൊടുത്ത സഹായം കർഷകർക്ക് മോദി ലഭ്യമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കർഷകരുടെ അദ്ധ്വാനത്തിന് പ്രതിഫലം കിട്ടണം. പക്ഷേ, എല്ലാ പണവും അനിൽ അംബാനിയുടെ കീശയിലേക്കാണ് പോകുന്നത്. ശൂന്യമായ പ്രസംഗങ്ങളല്ലാതെ കർഷകർക്ക് ഒന്നും കിട്ടുന്നില്ല- രാഹുൽ പറഞ്ഞു.

കർഷകരുടെ അക്കൗണ്ടിൽനിന്നു ആയിരക്കണക്കിനു കോടി രൂപയാണ് എടുക്കുന്നത്. എന്നാൽ വിള നശിക്കുമ്പോൾ വേണ്ടത്ര സഹായം കൊടുക്കുന്നുമില്ല. ഇത് ബീം യോജനയല്ല, ബിജെപിയുടെ തീവെട്ടിക്കൊള്ള പദ്ധതിയാണെന്നും കേജ്‌രിവാൾ പറഞ്ഞു. സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻ.സി.പി നേതാവ് ശരദ് പവാർ തുടങ്ങി പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും കർഷകറാലിയിൽ പങ്കെടുത്തു.