തിരുവനന്തപുരം: അദ്ധ്യാപക സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ച തന്റെ കവിത കോപ്പിയടിച്ചതാണെന്ന് ദീപാ നിശാന്ത് പറയാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ് പറഞ്ഞു. താൻ ഏഴ് വർഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കവിത മോഷ്ടിച്ച് വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകൾ വേദനിപ്പിക്കുന്നതാണ്. എ.കെ.പി.സി.റ്റി മാസികയിൽ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്സാപ്പിലൂടെ അയച്ച് തന്നത്. അത് കണ്ടപ്പോൾ ഞെട്ടലാണ് ആദ്യമുണ്ടായതെന്നും കലേഷ് വ്യക്തമാക്കി. ദീപാ നിശാന്തിനെപോലെ കേരളത്തിൽ സെലിബ്രേറ്റിയായി നിൽക്കുന്ന ഒരാൾ ഇങ്ങനെയൊരു കവിത അവരുടെ പേരിൽ പ്രസിദ്ധീകരിച്ച് കണ്ടപ്പോൾ, ഇവർക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാൻ ആദ്യം കരുതിയത്. അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാൻ കാത്തിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചു- കലേഷ് പറഞ്ഞു.
ഒരു കവിത എഴുതി പ്രസിദ്ധീകരിച്ച് വളരെയധികം ചർച്ച ചെയ്യപ്പെട്ട എട്ട് വർഷങ്ങൾക്ക് ശേഷം തന്റേത് തന്നെയാണെന്ന് സ്ഥാപിക്കേണ്ടി വരുന്നത് കവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.