ന്യൂഡൽഹി: രാഹുൽ ഗാന്ധിയാണ് എന്റെ ക്യാപ്റ്റൻ അദ്ദേഹമാണ് പാക്കിസ്ഥാനിലേക്ക് അയച്ചതെന്ന് പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദു പറഞ്ഞു'. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സമ്മതത്തോട് കൂടിയാണോ നിങ്ങൾ പാക്കിസ്ഥാനിൽ പോയത് എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നവജോത് സിംഗ് സിദ്ദു. എന്റെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിയാണ്, അദ്ദേഹത്തിന്റെ അനുമതിയോടെ ഞാൻ എവിടെയും പോകുമെന്നും സിദ്ദു കൂട്ടിച്ചേർത്തു.
അമരീന്ദർ സിംഗ് കരസേനയുടെ ക്യാപ്റ്റനാണ്, രാഹുൽ ഗാന്ധി എന്റെ ക്യാപ്റ്റനും. അമരീന്ദർ സിംഗ് എന്റെ പിതാവിനെപ്പോലെയാണ്, പാക്കിസ്ഥാനിൽ പോകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുമതി വാങ്ങിയിരുന്നു. മാത്രമല്ല ഇരുപതോളം കോൺഗ്രസ് നേതാക്കൾ തന്നോട് പാക്കിസ്ഥാൻ സന്ദർശിക്കാൻ പറഞ്ഞിരുന്നു- സിദ്ദു പറഞ്ഞു.
സിദ്ദു പാക്കിസ്ഥാനിലേക്ക് പോയതിനെ അമരീന്ദർ സിംഗ് നിശിതമായി എതിർത്തിരുന്നു. പാക്കിസ്ഥാനിലെ കർതാപ്പൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പോയ സിദ്ദുവിന് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഉദ്ഘാടനവേദിയിൽ ഖാലിസ്ഥാൻ അനുകൂല നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കടുത്ത വിമർശനങ്ങാണ് സിദ്ദു നേരിടേണ്ടിവന്നത്.