മലപ്പുറം: സാമൂഹിക പരിഷ്കരണത്തിന് പിന്തുണ നൽകുന്ന സർക്കാരാണ് കേരളത്തിലേതെന്നുംപരിഷ്കർത്താവായ മുഖ്യമന്ത്രി എന്ന നിലയിലാവും പിണറായി വിജയൻ അറിയപ്പെടുകയെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നവോത്ഥാന, പുരോഗമന നടപടികളെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ദളിതരെ പൂജാരിമാരായി നിയമിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാനും സ്വാർത്ഥ താത്പര്യങ്ങൾക്കും വേണ്ടി മതത്തെ ഉപയോഗിക്കുന്നവർ പണ്ട് മുതലേയുണ്ട്. ഇത്തരക്കാർ കാലത്തോട് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
എ.ഡി.എം വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാപ്പിളകലാ അക്കാദമി ചെയർമാൻ ടി.കെ. ഹംസ പ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ ചെറുകുളമ്പ ഐ.കെ.ടി.എച്ച്.എസ്.എസിലെ ടി. ആദിൽ, എം.എസ്.പി എച്ച്.എസ്.എസിലെ അനീസ് ഫയാസ് എന്നിവർക്കുള്ള ഉപഹാരം മന്ത്രി നൽകി.
മാപ്പിളകല അക്കാദമിയുടെ വാർത്താപത്രിക മന്ത്രി കെ.ടി. ജലീൽ അക്കാദമി ചെയർമാൻ ടി.കെ. ഹംസയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ, നഗരസഭ കൗൺസിലർ പി അബ്ദുറഹ്മാൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ്, വിമുക്തി കോഡിനേറ്റർ ബി. ഹരികുമാർ, പുരാരേഖാ വകുപ്പ് ജില്ലാ കോഡിനേറ്റർ കെ.പി. സുബിൻ, വൈദ്യർ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് എന്നിവർ സംസാരിച്ചു.