മലപ്പുറം/തിരൂരങ്ങാടി/തിരൂർ: ബന്ധു നിയമന വിവാദം കത്തിനിൽക്കെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ടി. ജലീലിന് നേരെ രാജിയാവശ്യപ്പെട്ട് കരിങ്കൊടിയും പ്രതിഷേധ പരമ്പരകളും. ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നാണ് ഇരുന്നൂറോളം പ്രതിഷേധക്കാർ വാഹനത്തിന് നേരെ കരിങ്കൊടിയടക്കം ഉയർത്തിയത്.മന്ത്രി പങ്കെടുത്ത അഞ്ച് സ്ഥലങ്ങളിലായി പലതവണ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടി.
തിരൂരങ്ങാടിയിൽ രണ്ടിടങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ പൊലീസ് ലാത്തി വീശിയതിൽ 12 പേർക്ക് പരിക്കേറ്റു.തിരൂരിൽ മൂന്നിടങ്ങളിലാണ് പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാട്ടിയത്.
1.
സംംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഐ.ടി.സി ഫീ റീ ഇംമ്പേഴ്സ്മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ജില്ലയിലെ മന്ത്രിയുടെ ആദ്യത്തെ പരിപാടി.
രാവിലെ പത്തോടെ മലപ്പുറം മേൽമുറി മഅ്ദിനുസ്സഖാഫത്തി സ്സുന്നിയ്യയിൽ എത്തിയ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
പ്രതിഷേധിച്ചവരെ പൊലീസ് നീക്കി.
2.
ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷങ്ങൾക്കായി കൊണ്ടോട്ടിയിൽ എത്തിയപ്പോഴും മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി.
ഇത് പ്രതിരോധിച്ച് സി.പി.എം പ്രവർത്തകർ രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. പിന്നീട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
3.
വൈകിട്ട് മൂന്നോടെ മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന പ്രവേശന കവാടത്തിന് മുന്നിൽ വച്ച് യൂത്ത് ലീഗ് പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സമരക്കാരെ പരിസരത്ത് നിന്ന് പൂർണ്ണമായും ഒഴിപ്പിച്ച പൊലീസ് പരിപാടി നടക്കുന്ന ബസ് സ്റ്റാന്റിലേക്ക് വാഹനങ്ങളെ കടത്തിവിട്ടില്ല. ഇതിനിടെ ഭവന നിർമ്മാണ ഫണ്ട് വിതരണത്തിനായി സദസ്സിലേക്ക് ഇറങ്ങിയ മന്ത്രിയുടെ സമീപത്തെത്തി മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി. സദസിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ച ഇവരുടെ അപ്രതീക്ഷിത നീക്കത്തിൽ മന്ത്രിയും പൊലീസും പകച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സമ്മേളന ഹാളിലും കവാടത്തിലും പ്രതിഷേധക്കാർക്ക് കടക്കാനാവാത്ത വിധം സുരക്ഷയൊരുക്കി. യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ അദ്ധ്യക്ഷനാവേണ്ട പി. ഉബൈദുള്ള എം.എൽ.എയും മുഖ്യാതിഥിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പങ്കെടുത്തില്ല.
രണ്ട് പൊലീസ് ബസുകളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലാണ് മന്ത്രി തിരിച്ചുപോയത്. ലാത്തിചാർജ്ജിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉൾപ്പെടെ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
4.
തൃപ്രങ്ങോട് വഴി റോഡ് ഉദ്ഘാടനത്തിന് പോകവേ മന്ത്രി ജലീലിന് നേരെ വിവിധ സ്ഥലങ്ങളിൽ ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. ചെറിയപറപ്പൂർ, ബീരാഞ്ചിറ, പെരിന്തല്ലൂർ എന്നിവിടങ്ങളിൽ മന്ത്രിയുടെ വരവും കാത്ത് നിന്നിരുന്ന പ്രവർത്തകരാണ് അദ്ദേഹത്തിന്റെ കാറിന് നേരെ ചാടിവീണ് ചീമുട്ടയെറിഞ്ഞതും കരിങ്കൊടി കാണിച്ചതും.
പെരുന്തല്ലൂരിൽ പ്രതിഷേധിക്കാൻ വാഹനത്തിന് മുമ്പിലേക്ക് ചാടിയ പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇവിടെ നിന്ന് ഏറെ പണിപ്പെട്ടാണ് മന്ത്രിയുടെ വാഹനത്തെ പൊലീസ് കടത്തിവിട്ടത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് റോഡിൽ നിന്ന് പരമാവധി വാഹനം വെട്ടിച്ചാണ് മന്ത്രി യാത്ര തുടർന്നത്.
5.
വൈകിട്ട് 5 : 45ന് കുണ്ടൂരിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ കുണ്ടൂർ അത്താണിക്കലിൽ വച്ച് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് ലാത്തി വീശി ഓടിച്ചു. നാല് പേർക്ക് പരിക്കേറ്റു. കുണ്ടൂരിലെ പരിപാടിക്ക് ശേഷം കോട്ടയ്ക്കൽ ഭാഗത്തേക്ക് പോകേണ്ട മന്ത്രി അത്താണിക്കലിൽ പ്രതിഷേധം ഭയന്ന് യാത്ര ചെറുമുക്ക് വഴിയാക്കിയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. ഒരു മിനിറ്റോളം പ്രതിഷേധക്കാർ മന്ത്രിയെ തടഞ്ഞിട്ടു. പൊലീസ് ലാത്തിവീശിയെങ്കിലും പിന്മാറാതെ മന്ത്രിയുടെ കാറിന് മുകളിലേക്ക് അവർ കരിങ്കൊടി വലിച്ചെറിഞ്ഞു. ശേഷം കൂടുതൽ പൊലീസെത്തി പ്രവർത്തകരെ ലാത്തി വിശീ ഓടിക്കുകയായിരുന്നു. തിരൂരങ്ങാടിയിൽ എട്ട് പേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു.